കൊച്ചി: ‘ഒരു അഡാറ് ലൗ’ സിനിമയിലെ ‘മാണിക്യമലരായ പൂവി’ ഗാനരംഗം തത്ക്കാലത്തേക്കു പിന്‍വലിക്കില്ലെന്നു അണിയറക്കാര്‍. പാട്ടിനു ലഭിക്കുന്ന പിന്തുണ കണക്കിലെടുത്താണു തീരുമാനം മാറ്റുന്നത്.ഗാനരംഗം പിന്‍വലിക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിക്കു പിന്നാലെ ഗാനരംഗം പിന്‍വലിക്കുന്നതായി അണിയറക്കാര്‍ വൈകിട്ടോടെയാണ് അറിയിച്ചത്. പാട്ടിനെപ്പറ്റിയുള്ള വിവാദങ്ങള്‍ വേദനിപ്പിക്കുന്നുവെന്നും ആരുടെയും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും സംവിധായകന്‍ ഒമര്‍ ലുലുവും വ്യക്തമാക്കി. റിലീസിനു മുന്‍പു പുറത്തിറക്കിയ പാട്ടും വീഡിയോയും ഇസ്‌ലാം മതവികാരം വ്രണപ്പെടുത്തിയെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പാട്ടുവിവാദവുമായി ബന്ധപ്പെട്ട് ഒമര്‍ ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു. പാട്ട് യു ട്യൂബില്‍നിന്നു തത്ക്കാലം നീക്കില്ല, സിനിമയില്‍ ഒഴിവാക്കണോ എന്നതു സംബന്ധിച്ചും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ പ്രതികരിച്ചു. പ്രവാചകനെ അപമാനിക്കുന്ന രീതിയിലുള്ള ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നെന്നാണ് ആരോപണം. നായിക പ്രിയ പ്രകാശ് വാരിയര്‍ക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ഹൈദരാബാദ് ഫലാക്ക്‌നുമാ പൊലീസ് സ്റ്റേഷനിലാണു പരാതി കിട്ടിയത്.

മാണിക്യമലരായ പൂവി എന്നുതുടങ്ങുന്ന മാപ്പിളപ്പാട്ടു നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപണം. പാട്ട് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുമ്പോള്‍ അര്‍ഥം മാറുന്നുവെന്നും പരാതിയുണ്ട്. ആരോപണത്തില്‍ കഴമ്പില്ലെന്നും വര്‍ഷങ്ങളായി കേരളത്തിലെ മുസ്‌ലിംകള്‍ പാടി വരുന്ന പാട്ടാണിതെന്നുമാണു സിനിമയുടെ അണിയറക്കാര്‍ പറയുന്നത്.

അതേസമയം, പാട്ടിനെ പ്രശംസിച്ചും ആര്‍എസ്എസിനെ വിമര്‍ശിച്ചും ഗുജറാത്തിലെ ദലിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി രംഗത്തെത്തി. ആര്‍എസ്എസ്സിന്റെ വാലന്റൈന്‍സ് ദിന വിരുദ്ധതയ്ക്കുള്ള മറുപടിയാണു പാട്ടെന്നു മേവാനി ട്വിറ്ററില്‍ കുറിച്ചു. വെറുക്കാനല്ല, സ്‌നേഹിക്കാനാണു തങ്ങള്‍ക്ക് ഇഷ്ടമെന്ന് ഇന്ത്യക്കാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here