കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികൾ നൽകിയ റിവ്യൂ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.  വി ശിവൻകുട്ടി അടക്കമുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെയാണ് റിവ്യൂ ഹർജി. വിചാരണാ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.

മുൻ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതൽ നശിപ്പിച്ച  കേസിൽ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള ആറ് എൽഡിഎഫ് നേതാക്കളുടെ വിടുതൽ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. പ്രതികൾ വിചാരണ നേരിടണമെന്നാവശ്യപ്പെട്ട സിജെഎം കോടതി ഇന്ന് നേരിട്ട് ഹാജരാകാനും നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് പ്രതികൾ റിവ്യൂ ഹർജി നൽകിയത്.

വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെടി ജലീൽ, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ, സി കെ സദാശിവൻ എന്നിവരാണ് പ്രതികൾ. കേസ് പിൻവലിക്കണമെന്ന് സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമർശനത്തോടെയാണ് തള്ളിയത്. ആദ്യം തിരുവനന്തപുരം സിജെഎം കോടതിയിലാണ് സർക്കാരിന്റെ ആവശ്യം തള്ളിയത്. ഇതിന്റെ അപ്പീൽ തള്ളിയ സുപ്രീകോടതി വിചാരണ നടത്താൻ നിർദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതികൾ അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിടുതൽ ഹർജികൾ നൽകി.

പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതെയ ചോദ്യം ചെയ്ത പ്രതികൾ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തെരെഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹർജികളിൽ ആരോപിച്ചു. എന്നാൽ, മാതൃകയാകേണ്ട ജനപ്രതികളിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയിൽ നടന്നതെന്നും പ്രതികൾ വിചാരണ നേരിടാനുമായിരുന്നു വിടുതൽ ഹർജികൾ തള്ളിയുള്ള സിജെഎമ്മിന്റെ ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here