![Kerala emerge champions](https://i0.wp.com/keralatimes.com/wp-content/uploads/2022/05/kerala-santosh.jpg?resize=696%2C363&ssl=1)
മലപ്പുറം : സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത മത്സരമാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ അരങ്ങേറിയത്. വാശിയേറിയ മത്സരത്തിൽ തോൽവിയുടെ വക്കോളമെത്തിയ കേരളാ ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയെന്ന കർത്തവ്യം അതീവ ശ്രദ്ധയോടെയാണ് കേരളാ ടീം നിർവ്വഹിച്ചത്. ഓരോ മലയാളിക്കും അഭിമാനത്തിന്റെ നിമിഷങ്ങളാണ് കേരളാ ടീം സമ്മാനിച്ചത്.
സന്തോഷപ്പെരുന്നാളാണ് കേരളത്തിനിന്ന് സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഏഴാം കിരീടം നേടിയതിന്റെ സന്തോഷം ഓരോ മലയാളിയും കൊണ്ടാടുകയാണ്. സമനിലയിൽ പ്രവേശിച്ചതോടെ ഏറെ സമ്മർദ്ധത്തിലായെങ്കിലും പെനൽറ്റി ഷൂട്ടൗട്ടിൽ തികഞ്ഞ ആത്മവിശ്വാസം പുലർത്തിയ കേരളാ ടീമിന് അവസാന നിമിഷമാണ് വിജയകിരീടത്തിലേക്ക് എ്ത്താൻ കഴിഞ്ഞത്.
പെനൽറ്റി ഷൂട്ടൗട്ടിൽ രണ്ടാം കിക്കെടുത്ത ബംഗാളിൻറെ സജലിന് പിഴച്ചു. സജലിൻറെ കിക്ക് പുറത്തേക്ക് പോയപ്പോൾ കേരളത്തിൻറെ കിക്കുകൾ എല്ലാം ഗോളായി. ആതിഥേയരെന്ന നിലയിൽ കേരളത്തിൻറെ മൂന്നാം കിരീടവും 2018 നുശേഷം ആദ്യ കിരീടനേട്ടമാണിത്.
ഫൈനലിൽ പശ്ചിമ ബംഗാളിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 5-4ന് തോൽപ്പിച്ചാണ് കേരളത്തിൻറെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോൾരഹിതമായ മത്സരത്തിൽ എക്‌സ്ട്രാ ടൈമിൻറെ ഏഴാം മിനിറ്റിൽ ദിലീപ് ഓർവനിലൂടെ ബംഗാൾ ലീഡെടുത്തു. എക്‌സ്ട്രാ ടൈം തീരാൻ നാലു മിനിറ്റ് ബാക്കിയിരിക്കെ വലതു വിങ്ങിൽ നിന്ന് നൗഫൽ നൽകിയ ക്രോസിൽ പകരക്കാരനായി എത്തിയ സഫ്നാദ് ഉഗ്രൻ ഹെഡറിലൂടെ കേരളത്തെ ഒപ്പമെത്തിച്ചു.
തുടർന്ന് നടന്ന പെനൽറ്റി ഷൂട്ടൗട്ടിൽ രണ്ടാം കിക്കെടുത്ത ബംഗാളിൻറെ സജലിന് പിഴച്ചു. സജലിൻറെ കിക്ക് പുറത്തേക്ക് പോയപ്പോൾ കേരളത്തിൻറെ കിക്കുകൾ എല്ലാം ഗോളായി. സഞ്ജു, ബിബിൻ, ക്യാപ്റ്റൻ ജിജോ ജോസഫ്, ജേസൺ, ജെസിൻ എന്നിവരാണ് ഷൂട്ടൗട്ടിൽ കേരളത്തിനായി സ്‌കോർ ചെയ്തത്. ആതിഥേയരെന്ന നിലയിൽ കേരളത്തിൻറെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയിൽ 1973 ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിൻറെ കിരീടനേട്ടം.
ആദ്യ ഇലവനിൽ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് കേരളം ബംഗാളിനെതിരെ ഫൈനലിന് ഇറങ്ങിയത്. ഒരു മധ്യനിരതാരത്തിന് പകരം പ്രതിരോധ താരം നബി ഹുസൈൻ ഖാനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി 5-3-2 ഫോർമേഷനിലാണ് ബംഗാൾ ഇറങ്ങിയത്. 5 ാം മിനുട്ടിൽ തന്നെ ബംഗാളിന് അവസരം ലഭിച്ചു. വലതു കോർണറിൽ നിന്ന് ഫർദിന് അലി മൊല്ല എടുത്ത കിക്ക് നബി ഹുസൈൻ ഹെഡറിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി.
10 ാം മിനുട്ടിൽ കേരളത്തിന് ആദ്യ അവസരം ലഭിച്ചു. ബോക്സിന് പുറത്തുനിന്ന് നിജോ ഗിൽബേർട്ട് നൽകിയ പാസ് സ്ട്രൈക്കർ വിക്നേഷിന് സ്വീകരിക്കാൻ സാധിച്ചില്ല. 19 ാം മിനുട്ടിൽ ഷികിലിനെ ബോക്സിന് പുറത്തുനിന്ന് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റൻ ജിജോ ജോസഫ് ലക്ഷ്യത്തിലെത്തിച്ചെങ്കിലും ബംഗാൾ ഗോൾകീപ്പർ പിടിച്ചെടുത്തു. 23 ാം മിനുട്ടിൽ ബംഗാളിന് സുവർണാവസരം ലഭിച്ചു. ഇടതു വിങ്ങിൽ നിന്ന് ഉയർത്തി നൽകിയ ക്രോസ് കേരളാ പ്രതിരോധ താരങ്ങളുടെ പിന്നിൽ നിലയുറപ്പിച്ചിരുന്ന മഹിതോഷ് റോയ് ഗോളിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. 33 ാം മിനുട്ടിൽ സ്വന്തം പകുതിയിൽ നിന്ന് അർജുൻ ജയരാജും ക്യാപ്റ്റൻ ജിജോ ജോസഫും ചേർന്ന് നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ അർജുൻ ബോക്സിലേക്ക് പന്ത് നൽക്കിയെങ്കിലും സ്വീകരിച്ച വിക്നേഷ് പുറത്തേക്ക് അടിച്ചു.
ഗോളെന്ന് ഉറപ്പിച്ച അവസരമാണ് വിക്നേഷ് പുറത്തേക്ക് അടിച്ചത്. രണ്ട് മിനുട്ടിന് ശേഷം ഇടതു വിങ്ങിലൂടെ മുന്നേറിയ സഞ്ജു വിങ്ങിൽ നിന്ന് ലോങ് റൈഞ്ചിന് ശ്രമിച്ചെങ്കിലും ബംഗാൾ ഗോൾകീപ്പർ മനോഹരമായി തട്ടിഅകറ്റി. 40 ാം മിനുട്ടിൽ അർജുൻ എടുത്ത ഉഗ്രൻ ഫ്രീകിക്ക് കീപ്പർ പിടിച്ചെടുത്തു. ആദ്യ പകുതി അധികസമയത്തേക്ക് നിങ്ങിയ സമയത്ത് ഇടത് വിങ്ങിൽ നിന്ന് നൽകിയ പാസിൽ ബംഗാൾ ടോപ് സ്‌കോററ് ഫർദിൻ അലി മൊല്ല ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ഉഗ്രൻ ഷോട്ട് എടുത്തിങ്കിലും കേരളാ കീപ്പർ മിഥുൻ തട്ടിഅകറ്റി.
നൗഫലിന്റെ ഒരു ഉഗ്രൻ അറ്റാകിങ്ങോട് കൂടിയാണ് രണ്ടാം പകുതി ആരംഭിച്ചത്. 58 ാം മിനുട്ടിൽ കേരളത്തിന് ഗോളെന്ന് ഉറപ്പിച്ച അവസരം ലഭിച്ചു. ബംഗാൾ പ്രതിരോധ പാസിങ്ങിൽ വരുത്തിയ പിഴവിൽ ക്യാപ്റ്റൻ ജിജോ ജോസഫ് രണ്ട് ബംഗാൾ താരങ്ങളുടെ ഇടയിലൂടെ മുന്നേറി ഗോളാക്കി മാറ്റാൻ ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. 62 ാം മിനുട്ടിൽ ബംഗാളിന് ലഭിച്ച ഉഗ്രൻ അവസരം കേരളാ ഗോൾകീപ്പർ തട്ടിഅകറ്റി. ഇടതു വിങ്ങിൽ നിന്ന് തുഹിൻ ദാസ് എടുത്ത കിക്കാണ് മിഥുൻ തട്ടിഅകറ്റിയത്.
64 ാം മിനുട്ടിൽ ക്യാപ്റ്റൻ ജിജോയുമൊത്ത് വൻടൂ കളിച്ച് മുന്നേറിയ ജെസിൻ ഇടത് കാലുകൊണ്ട് ബോക്സിന് പുറത്തുനിന്ന് ഷോട്ട് എടുത്തെങ്കിലും പുറത്തേക്ക് പോയി. മത്സരം ആദ്യ പകുതിയുടെ അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് കേരളത്തെ തേടി രണ്ട് സുവർണാവസരങ്ങൾ ലഭിച്ചു. ക്യാപ്റ്റൻ ജിജോ ജോസഫ് ബോക്സിലേക്ക് നൽക്കിയ പാസ് ഷിഖിൽ പോസ്റ്റിലേക്ക് അടിച്ചെങ്കിലും പുറത്തേക്ക് പോയി. പിന്നീട് വലത് വിങ്ങിലൂടെ മുന്നേറി നൗഫൽ നൽകിയ പാസിൽ നിന്ന് ലഭിച്ച അവസരവും ഷിഖിൽ പുറത്തേക്ക് അടിച്ചു.
97 ാം മിനുട്ടിൽ ബംഗാൾ ലീഡ് എടുത്തു. കേരളാ പ്രതിരോധ താരം സഹീഫ് വരുത്തിയ പിഴവിൽ നിന്ന് പകരക്കാരനായി എത്തിയ സുപ്രിയ പണ്ഡിതിന് ലഭിച്ച പന്ത് ബോക്സിലേക്ക് ക്രോസ് ചെയ്തു. ബോക്സിന് അകത്ത്നിന്നിരുന്ന ദിലിപ് ഒർവാൻ കേരളാ കീപ്പർ മിഥുനെ കാഴ്ചക്കാരനാക്കി ഹെഡറിലൂടെ ഗോളാക്കി മാറ്റി. 114 ാം മിനുട്ടിൽ ക്യാപ്റ്റൻ ജിജോ ജോസഫിന് അവസരം ലഭിച്ചു. പോസ്റ്റ് ലക്ഷ്യമാക്കി ജിജോ ഒരു വോളി അടിച്ചെങ്കിലും ഗോളായി മാറിയില്ല. 117 ാം മിനുട്ടിൽ കേരളം സമനില പിടിച്ചു. വലതു വിങ്ങിൽ നിന്ന് നൗഫൽ നൽകിയ ക്രോസിൽ പകരക്കാരനായി എത്തിയ സഫ്നാദ് ഉഗ്രൻ ഹെഡറിലൂടെയായിരുന്നു ഗോൾ.