റൊമേലു ലുക്കാക്കുവിന്റെ ഇരട്ട ഗോളുകളിൽ ചെൽസിയെ തകർത്ത് എവർട്ടൺ. എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിലെ എവർട്ടന്റെ വിജയത്തേക്കാളുപരി ചർച്ചയായത് ചെൽസി താരം ഡിയേഗോ കോസ്റ്റയുടെ കടിവിവാദവും പുറത്താകലും. എവർട്ടൺ മിഡ് ഫീൽഡർ ഗാരെത് ബാരിയുടെ കഴുത്തിൽ കടിച്ചെന്ന പേരിലാണ് കോസ്റ്റയ്ക്ക് റഫറി റെഡ് കാർഡ് നൽകിയത്.
ആദ്യപകുതിയിൽ ബാരിയുടെമായി കോർത്ത കോസ്റ്റയ്ക്ക് മഞ്ഞക്കാർഡ് കിട്ടിയിരുന്നു. രണ്ടാംപകുതിയിലെ ഫൗളോടെ കോസ്റ്റ പുറത്തുപോയി ഏറെ വൈകാതെ ഫാബ്രെഗാസിനെ വീഴ്ത്തിയ ബാരിക്കും പുറത്തേക്കുള്ള വഴി തെളിഞ്ഞു. ഇരട്ടഗോൾ നേടി എവർട്ടണെ വിജയത്തിലെത്തിച്ച ബെൽജിയം സ്ട്രൈക്കർ ലുക്കാക്കുവിന്റെ പ്രകടനത്തേക്കാൾ ചർച്ചയായത് കോസ്റ്റയുടെ ‘പ്രകടന’മായിരുന്നു. എന്നാൽ കോസ്റ്റ തന്നെ കിടിച്ചില്ലെന്ന് ബാരി മൽസരത്തിനുശേഷം വെളിപ്പെടുത്തി.
ചെൽസിയുടെ നടുവൊടിച്ച രണ്ടു ഗോളുകളും റെഡ് കാർഡുകളുമെല്ലാം സംഭവിച്ചതു രണ്ടാം പകുതിയുടെ അന്ത്യത്തിലായിരുന്നു. അതും അവസാനത്തെ കാൽ മണിക്കൂറിൽ. 77–ാം മിനിറ്റിലും 82–ാം മിനിറ്റിലുമായിരുന്നു വിജയഗോളുകൾ. പിന്നീടായിരുന്നു കോസ്റ്റയുടെ പുറത്താകലും അതിനുശേഷം ബാരിയുടെ റെഡ് കാർഡും.