ലോക ട്വന്റി-20 സെമിയില്‍ ഇന്ത്യക്കെതിരെ വെസ്റ്റിന്‍ഡീസിന് തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം കരീബിയക്കാര്‍ രണ്ട് പന്ത് ശേഷിക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്‌കോര്‍: ഇന്ത്യ- 192/2 (20 ഓവര്‍); വെസ്റ്റിന്‍ഡീസ്- 196/3 (19.4 ഓവര്‍).

തുടക്കത്തിലേ ഗെയ്‌ലിനെയും (5) സാമുവല്‍സിനെയും (8) നഷ്ടമായ വിന്‍ഡീസിനെ ലന്‍ഡല്‍ സിമ്മണ്‍സ് (51 പന്തില്‍ 83*), ജോണ്‍സണ്‍ ചാള്‍സ് (36 പന്തില്‍ 52), ആന്ദ്രെ റസല്‍ (20 പന്തില്‍ 43*) എന്നിവരുടെ ഇന്നിങ്‌സാണ് വിജയത്തിലെത്തിച്ചത്. മൂന്നാം വിക്കറ്റില്‍ ചാള്‍സ്-സിമ്മണ്‍സ് സഖ്യം 10.1 ഓവറില്‍ 97 റണ്‍സും അപരാജിതമായ നാലാം വിക്കറ്റില്‍ സിമ്മണ്‍സ്-റസല്‍ സഖ്യം 6.3 ഓവറില്‍ 80 റണ്‍സുമെടുത്തു.

സിമ്മണ്‍സാണ് വിന്‍ഡീസിന്റെ വിജയശില്‍പി. 51 പന്തില്‍ 7 ബൗണ്ടറികളും 5 സിക്‌സുകളും ഉള്‍പ്പെടുന്നതാണ് സിമ്മണ്‍സിന്റെ ഇന്നിങ്‌സ്. 20 പന്തില്‍ 43 റണ്‍സെടുത്ത റസല്‍ മൂന്ന് ബൗണ്ടറിയും നാല് സിക്‌സുമടിച്ചു. അര്‍ധസെഞ്ച്വറി നേടിയ ചാള്‍സ് 7 ബൗണ്ടറിയും രണ്ട് സിക്‌സും നേടി. നെഹ്‌റയും കോലിയും ബുംറയും ഇന്ത്യക്കായി ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് മൂന്ന് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകളാണ് കരുത്തായത്. ധവാനെ പുറത്തിരുത്തി രഹാനെ ഇറക്കാനുള്ള ധോനിയുടെ തീരുമാനം ഫലം കണ്ടു. ആദ്യ വിക്കറ്റില്‍ രോഹിത്-രഹാനെ സഖ്യം 7.2 ഓവറില്‍ 62 റണ്‍സെടുത്തു. തകര്‍ത്തടിച്ച രോഹിതാണ് (31 പന്തില്‍ 43) ആദ്യം പുറത്തായത്. രോഹിത് മൂന്ന് സിക്‌സും മൂന്ന് ഫോറുമടിച്ചു.

രണ്ടാം വിക്കറ്റില്‍ കോലിക്കൊപ്പം രഹാനെ 8.1 ഓവറില്‍ 66 റണ്‍സ് ചേര്‍ത്തു. 16-ാം ഓവറില്‍ റസ്സലിനെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തില്‍ ബ്രാവോ പിടിച്ച് പുറത്താവുമ്പോള്‍ രഹാനെ 35 പന്തില്‍ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 40 റണ്‍സെടുത്തിരുന്നു.

പിന്നീടെത്തിയ ധോനിയെ (9 പന്തില്‍ 15) കൂട്ടുപിടിച്ച് കോലി തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 190 കടന്നു. അവസാന 27 പന്തില്‍ സഖ്യം 64 റണ്‍സെടുത്തു. 47 പന്തില്‍ 89 റണ്‍സെടുത്ത കോലി ടൂര്‍ണമെന്റില്‍ തന്റെ മൂന്നാം അര്‍ധസെഞ്ച്വറിയാണ് ഇന്ന് നേടിയത്. മൂന്നും അപരാജിത ഇന്നിങ്‌സുകളായിരുന്നു. 11 ബൗണ്ടറികളും ഒരു സിക്‌സും ഇന്ത്യന്‍ ഉപനായകന്റെ ബാറ്റില്‍ നിന്ന് പിറന്നു. റസലിനും ബദ്രിക്കുമാണ് വിക്കറ്റുകള്‍ ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here