വിമാനയാത്രയ്ക്കിടെ യോഗ ചെയ്യണമെന്നാവശ്യപ്പെട്ട യാത്രക്കാരൻ അക്രമാസക്‌തനായതോടെ വിമാനം തിരിച്ചു വിട്ടു. യാത്രക്കാരൻ അറസ്റ്റിലുമായി. ഹവായിയിൽനിന്നു ജപ്പാനിലേക്കു പുറപ്പെട്ട വിമാനത്തിലാണു കൊറിയൻ സ്വദേശിയായ ഹയാൻജി പെ (72) ആണു യോഗ വിലക്കിയതോടെ ബഹളമുണ്ടാക്കിയത്. ഭക്ഷണവിതരണ സമയത്താണു സീറ്റിൽനിന്ന് എഴുന്നേറ്റ പെ വിമാനത്തിനുള്ളിൽ യോഗ ചെയ്യാൻ തുടങ്ങിയത്. ജീവനക്കാർ ഇദ്ദേഹത്തോടു സീറ്റിലേക്കു മടങ്ങാൻ ആവശ്യപ്പെട്ടതോടെയാണു ബഹളത്തിനു തുടക്കം.
ജീവനക്കാരുമായി കലഹിച്ച ഇദ്ദേഹം സീറ്റിലേക്കു മടങ്ങാൻ ആവശ്യപ്പെട്ട ഭാര്യയെ തല്ലാനൊരുങ്ങി. സഹയാത്രികരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്നാണു പൈലറ്റ് വിമാനം തിരിച്ചുവിട്ടത്. ദക്ഷിണ കൊറിയയിൽനിന്നു 40–ാം വിവാഹവാർഷികം ആഘോഷിക്കാനാണു പെയും ഭാര്യയും ഹവായിയിലെത്തിയത്. കടുത്ത മാനസികസമ്മർദത്തിനു ചികിൽസയിലായിരുന്ന പെ സമീപകാലത്താണു യോഗ പരിശീലിച്ചു തുടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പെയ്ക്കു ജാമ്യം നൽകിയെങ്കിലും വിമാനയാത്ര വിലക്കിയിട്ടുണ്ട്.