അനവധി വാര്‍ത്താചിത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ, അകാലത്തില്‍ അന്തരിച്ചു പ്രശസ്ത ഫോട്ടോ  ജേര്‍ണ്ണലിസ്റ്റ് വിക്ടര്‍ ജോര്‍ജിനെ ഫിലാഡല്‍ഫിയായില്‍ അനുസ്മരിച്ചു. വിക്ടറിന്റെ ചരമദിനമായ ജൂലൈ 9ന് ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ നിരവധി അമേരിക്കന്‍ മലയാളികള്‍ പങ്കെടുത്തു.

കഴിഞ്ഞ രണ്ടു തവണയും രാജ്യതലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സി.യില്‍ വിക്ടര്‍ അനുസ്മരണം നടത്തിയിരുന്നു. ഫിലാഡല്‍ഫിയായില്‍ ഇതാദ്യമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള വെള്ളിയാനി മലയിലെ ഉരുള്‍പൊട്ടലിന്റേയും മലയിടിച്ചിലിന്റേയും രൗദ്രഭാവം ഉളവാക്കുന്ന പ്രകൃതി താണ്ഡവത്തിന്റെ സംഹാര ദൃശ്യങ്ങള്‍ സാഹസീകമായി ഒപ്പിയെടുക്കുന്നതിനിടയിലാണ് ഒന്നര പതിറ്റാണ്ടിനു മുമ്പുള്ള ഒരു ജൂലൈ 9ന് വിക്ടറിന് ജീവന്‍ നഷ്ടപ്പെട്ടത്.

വാര്‍ത്താ ഏജന്‍സിയായ പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യയുടെ മുന്‍ ന്യൂഡല്‍ഹി ലേഖകന്‍ വി.ഇ.കൃഷ്ണകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ദൃശ്യമാധ്യമ രംഗത്ത് വേറിട്ട ഒരു ശൈലിയായിരുന്നു വിക്ടറിന്റേതെന്നും ‘മഴ’ ചിത്രങ്ങില്‍ അദ്ദേഹത്തിന്റെ സമര്‍പ്പണം പ്രതിഫലിച്ചിരുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ദൂരദര്‍ശന്റെ മുന്‍ സ്‌പോര്‍ട്‌സ് കമന്റേറ്ററും മാധ്യമപ്രവര്‍ത്തകനുമായ ഗീവര്‍ഗീസ് ചാക്കോ വിക്ടര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമപ്രവര്‍ത്തകരായി ഇന്‍ഡ്യയില്‍ പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ വിക്ടറുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ഇരുവരും പങ്കുവെച്ചു.

1986-ലെ ദേശീയ ഗെയിംസിലാണ് വിക്ടറിന് ആദ്യമായി ദേശീയ അംഗീകാരം ലഭിച്ചത്. നീന്തല്‍ കുളത്തില്‍ അനിത-കവിതാ സുദ് സഹോദരിമാരുടെ വിജയം ഉജ്ജ്വലമാക്കിയത് ഫീനീഷിംഗ് പോയിന്റില്‍ അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താതെയാണ്.

പകരം അവരെ പ്രോത്സാഹിപ്പിക്കുന്ന അമ്മയുടെ വിവിധ ഭാവങ്ങളുടെ 16-ഓളം ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒപ്പിയെടുത്ത റിവേഴ്‌സ് ഫോട്ടോഗ്രാഫിക്കായിരുന്നു അംഗീകാരം. സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്‍ഡ്യയുടേയും, പ്രസ്സ് ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്റേയും അംഗീകാരം മാത്രമല്ല. ഗാലറിയിലെ കാണികളുടെ പ്രകടനങ്ങള്‍ക്കുള്ള പൊതുജനശ്രദ്ധകൂടിയായിരുന്നു അത്. 1989-ല്‍ കല്‍ക്കട്ടാ സാഫ് ഗയിംസില്‍ ഇന്‍ഡ്യന്‍ റിലേ ടീമിന്റെ കൈയ്യില്‍ നിന്നും ബാറ്റന്‍ വഴുതിപ്പോകുന്നതും വിക്ടറിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ്.

പ്രകൃതി ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ വികടര്‍ മഴയെ ഏറെ സ്‌നേഹിച്ചിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് മഴയുടെ വിവിധ ഭാവങ്ങള്‍ പകര്‍ത്തിയ വിക്ടറിന്റെ പ്രശസ്തമായ ‘മണ്‍സൂണ്‍’ ചിത്രങ്ങളെക്കുറിച്ചും വിവിധ അവാര്‍ഡുകള്‍ നേടിയ മറ്റ് വാര്‍ത്താ ചിത്രങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു.

സാധാരണ ആഗിളുകളില്‍ വിക്ടര്‍ ഒരിക്കലും തൃപ്തനായിരുന്നില്ല. വാര്‍ത്താചിത്രങ്ങള്‍ക്ക് പൂര്‍ണ്ണതയും മികവും നല്‍കുന്നതിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. ദൃശ്യങ്ങളുടെ പൂര്‍ണ്ണതയ്ക്കു വേണ്ടി എന്ത് ത്യാഗത്തിനും സാഹസീകതക്കും വികടര്‍ തയ്യാറായിരുന്നു. വിക്ടര്‍ ചിത്രങ്ങളുടെ ഓരോ ഫ്രെയിമുകളും സ്വയം കഥ പറയുന്ന അസാധാരണ കാഴ്ചകളായിരുന്നു.

പ്രകൃതിയോടും സമസൃഷ്ടികളോടുമുള്ള കരുതല്‍ ക്യാമറക്കണ്ണിലൂടെ ലോകത്തെ കാണാന്‍ ശ്രമിച്ച വിക്ടര്‍ ചിത്രങ്ങളില്‍ എന്നും പ്രതിഫലിച്ചിരുന്നു’- പങ്കെടുത്തവര്‍ അനുസ്മരിച്ചു.

സന്തോഷ് ഏബ്രഹാം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. വര്‍ഗീസ് കുര്യന്‍, അലക്‌സ് കെ. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. അടുത്ത വര്‍ഷം വിക്ടര്‍ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്താനും തീരുമാനിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here