മാതാപിതാക്കളുടെ കരുണയില്‍ മാത്രമേ മക്കള്‍ക്കു വീട്ടില്‍കഴിയാനുള്ള അവകാശമുള്ളുവെന്ന് കോടതി. മാതാപിതാക്കള്‍ അധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ താമസിക്കണമെന്ന് അവകാശമുന്നയിക്കാന്‍ മക്കള്‍ക്ക് അനുവാദമില്ലെന്നും മാതാപിതാക്കളും മക്കളും തമ്മില്‍ നല്ല ബന്ധം നിലനില്‍ക്കുന്നിടത്തോളം കാലം വീട്ടില്‍ കഴിയാന്‍ അനുവദിക്കുന്നത് അവകാശമായി കാണരുതെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.

മകനും മരുമകളും ചേര്‍ന്ന് തങ്ങളുടെ വീട് സ്വന്തമാക്കിയെന്നും തങ്ങളോട് മാറിത്താമസിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും കാട്ടി വൃദ്ധ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മകനോടും മരുമകളോടും വീടൊഴിയാന്‍ കോടതി ഉത്തരവിട്ടിരുന്നു. പ്രസ്തുത ഉത്തരവിനെതിരെ അവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. തങ്ങളുടെ അധ്വാനവും കൂടി ചേര്‍ത്താണ് വീട് നിര്‍മിച്ചിരിക്കുന്നതെന്ന് മക്കള്‍ ഹൈക്കോടതിയില്‍ വാദിച്ചെങ്കിലും ഈ വാദം കോടതി പരിഗണിച്ചില്ല.

മക്കള്‍ക്കു വീട്ടില്‍ കഴിയണമെങ്കില്‍ മാതാപിതാക്കളുടെ സമ്മതം ആവശ്യമാണെന്നു കോടതി വ്യക്തമാക്കി. മാതാപിതാക്കള്‍ അധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ കഴിയണമെന്നു വാദിക്കാന്‍ മക്കള്‍ക്കു നിയമപരമായി അവകാശമില്ല. വിവാഹിതരായതും അല്ലാത്തവരുമായ മക്കള്‍ക്ക് ഇത് ബാധകമാണെന്നും കോടതി സൂചിപ്പിച്ചു.

ഡല്‍ഹി ഹൈക്കോടതി ജസ്റ്റീസ് പ്രതിഭാ റാണിയുടേതാണ് പ്രസ്തുത വിധി. മാതാപിതാക്കള്‍ അനുവദിക്കുന്ന കാലത്ത്, അവരുടെ കരുണയില്‍ മാത്രമേ മക്കള്‍ക്ക് വീട്ടില്‍ കഴിയാന്‍ അവകാശമുള്ളുവെന്നും മാതാപിതാക്കള്‍ മക്കളെ വീട്ടില്‍ കഴിയാന്‍ കുറച്ചുകാലം അനുവദിച്ചാലും പിന്നീടുള്ള കാലം അതു വേണമെന്നു വാദിക്കാന്‍ മക്കള്‍ക്കു കഴിയില്ലെന്നും ജസ്റ്റീസ് പ്രതിഭാ റാണി ഉത്തരവില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here