തന്റെ അരികിലേക്ക് നടന്ന് വന്ന് ഹസ്താദാനത്തിനായി കൈ നീട്ടിയ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് തമിഴ് സൂപ്പര്‍താരം സൂര്യ ‘വിരണ്ടു’.

കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യയാണ് ഇരുവരും വിമാനത്തില്‍വച്ച് കണ്ടുമുട്ടിയത്. സൂര്യയെ കണ്ട പിണറായി വിജയന്‍ താരത്തെ അങ്ങോട്ടു പോയി കാണുകയായിരുന്നു.സിനിമയിലെ സിങ്കവും രാഷ്ട്രീയത്തിലെ സിങ്കവും തമ്മിലുള്ള ഈ അപൂര്‍വ കൂടിക്കാഴ്ച യാത്രക്കാര്‍ക്കും പുതിയ ഒരു അനുഭവമായി. ഇക്കോണമി ക്ലാസിലായിരുന്നു ഇരുവരുടെയും യാത്ര.

കരിമ്പൂച്ചകളുടെ അകമ്പടിയോടെ അതീവ സുരക്ഷ വലയത്തില്‍ കാണപ്പെടുന്ന മുഖ്യമന്ത്രിമാരില്‍ നിന്ന് വ്യത്യസ്തനായി തികച്ചും സാധാരണക്കാരനായി തന്റെ അരികിലേക്ക് വന്ന പിണറായിയുടെ നടപടിയാണ് താരത്തെ ഞെട്ടിച്ചത്.കേരളത്തിന്റെ പ്രിയ മുഖ്യമന്ത്രിയെക്കുറിച്ച് തമിഴ്കത്തിന്റെ താരം പറഞ്ഞത് ഇങ്ങനെ: ‘ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സിംപിളാകാന്‍ കഴിയുമോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു പോയി. സാധാരണ, മറ്റു യാത്രക്കാരെ തടഞ്ഞുവച്ച് വിവിഐപികളെ ആദ്യം പുറത്തുവിടുന്നതാണ് കണ്ടിട്ടുള്ളത്.

എന്നാല്‍ ഈ വിമാനത്തിലെ മറ്റു യാത്രക്കാര്‍ എല്ലാം ഇറങ്ങി കഴിഞ്ഞാണ് പിണറായി വിജയനും സംഘവും ഇറങ്ങിയത്. ഇത് എന്നെ അത്ഭുതപ്പെടുത്തി. ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കുട്ടിയെ കാണുന്നത് പോലെയാണ് അദ്ദേഹം എന്നെ കണ്ടത്. ഒരു സാധാരണക്കാരന്റെ ലാളിത്യവും ആ മുഖത്ത് ഉണ്ടായിരുന്നു.’ പൊലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഏറെ ഇഷ്ടമുണ്ടെന്ന് പറഞ്ഞ സൂര്യ, മലയാള ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹവും പങ്കുവച്ചു.

പുതിയ ചിത്രമായ സിങ്കം3യുടെ പ്രചാരണാര്‍ത്ഥമാണ് സൂര്യ കേരളത്തിലെത്തിയത്.ചിത്രത്തില്‍ കരുത്തനായ പൊലീസ് ഓഫീസറുടെ വേഷമാണ് സൂര്യക്ക്. ആദ്യ രണ്ട് ഭാഗങ്ങള്‍ ഒരുക്കിയ ഹരി തന്നെയാണ് സിങ്കത്തിന്റെ മൂന്നാം ഭാഗവും ഒരുക്കുന്നത്. ശ്രുതി ഹാസനും അനുഷ്‌ക ഷെട്ടിയുമാണ് നായികമാര്‍. ഹാരിസ് ജയരാജിന്റെ സംഗീതത്തില്‍ ഒരുക്കുന്ന ചിത്രം ജനുവരി 26ന് തിയേറ്ററുകളിലെത്തും.

സോപാനം എന്റര്‍ടെയ്ന്‍മെന്റും ആദിത്യ ഫിലിംസും ചേര്‍ന്നാണ് കേരളത്തില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. 75 ലക്ഷം രൂപയ്ക്കാണ് ഇവര്‍ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഒരു സൂര്യ ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
ചിത്രത്തിന് കടപ്പാട്.കൈരളി ഓൺ ലൈൻ

LEAVE A REPLY

Please enter your comment!
Please enter your name here