റിയാദ്: ഖത്തറുമായുള്ള നയതന്ത്രബന്ധം നാല് ഗൾഫ് രാജ്യങ്ങൾ ഉപേക്ഷിച്ചു. സൗദി അറേബ്യക്കു പുറമെ ബഹ്റൈൻ, യു.എ.ഇ, ഇൗജിപ്ത്, യെമൻ എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഖത്തർ ഭീകരവാദ സംഘടനകളെ പിന്തുണക്കുന്നുവെന്ന് ആരോപിച്ചാണ് നയതന്ത്രബന്ധം വിചേ്ഛദിക്കാൻ രാജ്യങ്ങൾ തീരുമാനിച്ചത്.
ഖത്തറിലെ എംബസികൾ അടച്ച രാജ്യങ്ങൾ, നയതന്ത്ര ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഇവിടെ നിന്നു പിൻവലിക്കുമെന്നും വ്യക്തമാക്കി. ഖത്തറിലേക്കുള്ള കര, വ്യോമ, നാവിക ഗതാഗത സംവിധാനങ്ങൾ ഒഴിവാക്കുന്ന കാര്യങ്ങളും രാജ്യങ്ങൾ ആലോചിക്കുന്നുണ്ട്.
തീവ്രവാദത്തിൽ നിന്നും തങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നടപടിയുടെ ഭാഗമാണിതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറേ വർഷങ്ങളായി ഭീകരവാദികൾക്ക് ഖത്തർ നൽകിയ പിന്തുണ അക്രമങ്ങൾ വർധിക്കുന്നതിന് കാരണമായെന്നും സൗദി പ്രസ് ചൂണ്ടിക്കാട്ടി. ഖത്തർ പൗരൻമാർക്ക് രാജ്യത്തിലേക്ക് മടങ്ങാൻ 14 ദിവസത്തെ സമയം സൗദി നൽകിയിട്ടുണ്ട്.
അതേസമയം, ഖത്തറിൽ നിന്ന് അടുത്ത 48 മണിക്കൂറിനുള്ളിൽ തിരിച്ചു വരാൻ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരോട് യു.എ.ഇ ആവശ്യപ്പെട്ടതായി രാജ്യത്തിെൻറ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം ട്വിറ്ററിലൂടെ അറിയിച്ചു. കൂടാതെ, ഖത്തറിലുള്ള യു.എ.ഇ പൗരൻമാർ 14 ദിവസത്തിനകം മടങ്ങാനും ഭരണകൂടം നിർദേശം നൽകി.
ഇൗജിപ്തിലെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഖത്തറിൽ നിന്നും കപ്പലുകൾക്കും വിമാനങ്ങൾക്കും ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.