ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഉപരാഷ് ട്രപതിയെ ഇന്നറിയാം. വൈകിട്ട് ഏഴുമണിയോടെ ഫലം പ്രഖ്യാപിക്കും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവിന് മികച്ച ഭൂരിപക്ഷം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ബി.ജെ.പി എം.പിമാരോട് ആവശ്യപ്പെട്ടിരുന്നു.
പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഉപരാഷ്ട്രപതി പദത്തില്‍ ഒരു ബി.ജെ.പി നേതാവ് എത്തുന്നതിന് ഇന്ന് പാര്‍ലമെന്റ് സാക്ഷ്യം വഹിക്കും. പാര്‍ലമെന്റ് മന്ദിരത്തില്‍ രാഷ്ട്രപതിക്കായുള്ള വോട്ടെടുപ്പ് നടന്ന 63ാം നമ്പര്‍ മുറിയില്‍ തന്നെയാണ് ഉപരാഷ്ട്രപതിക്കുള്ള വോട്ടെടുപ്പും നടക്കുന്നത്. രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് വോട്ടെടുപ്പ്. നോമിനേറ്റ് ചെയ്യപ്പെട്ട എം.പിമാര്‍ക്ക് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടില്ലായിരുന്നെങ്കില്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അവര്‍ക്കും വോട്ട് ചെയ്യാം. വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടന്‍ വോട്ടെണ്ണല്‍ തുടങ്ങും. ഏഴുമണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാല്‍കൃഷ്ണ ഗാന്ധിയും തമ്മിലാണ് മത്സരം.
ആകെ 786 എം.പിമാര്‍ക്കാണ് വോട്ടുള്ളത്. ഇരു സഭകളിലും രണ്ട് സ്ഥാനങ്ങള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ലോക്‌സഭയില്‍ എന്‍.ഡി.എയ്ക്ക് 330 എംപിമാരുണ്ട്. രാജ്യസഭയില്‍ 87 പേരും. ഇതിനൊപ്പം അണ്ണാ ഡി.എം.കെയും ടി.ആര്‍.എസും, വൈ.എസ്.ആര്‍ കോണ്‍ഗ്രസും പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ 484 പേരുടെ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ബീഹാറില്‍ ബിജെപിയും ജനതാദള്‍ യുണൈറ്റഡും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും മുമ്പ് പ്രഖ്യാപിച്ചതു പോലെ ഗോപാല്‍കൃഷ്ണ ഗാന്ധിക്കുള്ള പിന്തുണ തുടരുമെന്ന് ജെ.ഡി.യു വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ എന്‍.ഡി.എ എം.പിമാരുടെ യോഗം വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച ഭൂരിപക്ഷം ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 21 എം.പിമാരുടെ വോട്ടുകള്‍ അസാധുവായ സാഹചര്യത്തില്‍ ഡമ്മി ബാലറ്റ് ഉപയോഗിച്ച് എം.പിമാര്‍ക്ക് ബി.ജെ.പി പരിശീലനം നല്കി.

LEAVE A REPLY

Please enter your comment!
Please enter your name here