ഹൂസ്റ്റണ്‍: ഭാവിയെക്കുറിച്ച് തെല്ലും ഭയമില്ലാതെ കേരള രാഷാട്രീയത്തിലെ ഒറ്റയാന്‍ പി.സി. ജോര്‍ജ്. ഹൂസ്റ്റണിലെ പൗരസമിതി നല്‍കിയ സ്വീകരണത്തിനെത്തിയതായിരുന്നു പി.സി. തദവസരത്തില്‍ വേദിക്കടുത്തുള്ള മിനിസ്ട്രി ഹാളില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച പ്രസ് മീറ്റില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പി.സി. ജോര്‍ജ് മറുപടി പറഞ്ഞു. പൂഞ്ഞാര്‍ മണ്ഡലത്തിലെ 99 ശതമാനം സ്ത്രീകളും അദ്ദേഹത്തിനു വോട്ടു രേഖപ്പെടത്തിയിരുന്നു എന്നും വരുന്ന തിരഞ്ഞെടുപ്പില്‍ അതുതന്നെ ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റാരോപിതനായ ദിലീപിനെ പിന്താങ്ങുന്ന തരത്തില്‍ സംസാരിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ നടപടി ഒരു ജനപതിനിധിക്കു ചേര്‍ന്നതാണോ എന്ന ചോദ്യത്തിന് ജനപ്രതിനിധി അതാണ് ചെയ്യേണ്ടത് എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.

ദിലീപ് കുറ്റക്കാരനല്ല എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. അതുപോലെ കേരളത്തിലെ പോലീസ് നാറികലാണ് എന്നും താന്‍ പറഞ്ഞിട്ടില്ല. മറിച്ച് കേരള പോലീസിലെ ചില നാറികളാണ് അന്വേഷണത്തിനു ചുക്കാന്‍ പിടിക്കുന്നത് എന്നാണ് താന്‍ പറഞ്ഞത് എന്നദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ഭരണത്തെയും പെട്രോള്‍ ഉല്‍പന്നങ്ങളുടെ വിലക്കയറ്റത്തെയും കുറിച്ചു ചോദിച്ചപ്പോള്‍ ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന ഭരണമാണ് ബി.ജെ.പിയുടേതെന്നും പക്ഷേ, അടുത്ത പത്തു വര്‍ഷത്തേക്കെക്കെങ്കിലും അവര്‍ ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനു കാരണം കോണ്‍ഗ്രസ് നേതാക്കളുടെ നട്ടെല്ലില്ലായ്മയാണെന്നും പി.സി. തുറന്നടിച്ചു.

കഴിഞ്ഞ അറുപതു വര്‍ഷം മാറി മാറി ഭരിച്ച് കേരളത്തെ കുട്ടിച്ചോറാക്കിയ ഇടതു വലതു മുന്നണികള്‍ക്കുള്ള മറുപടിയാണ് തന്റെ ജനപക്ഷമെന്ന പുതിയ പാര്‍ട്ടിയെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും ജനപക്ഷം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഹൂസ്റ്റണില്‍ ഹാര്‍വി ചുഴലിക്കാറ്റ് വിതച്ച നാശങ്ങളില്‍ ഇരയായ ചില മലയാളികളുടെ വീടു സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു എന്നും തന്റെ മനസ്സിനെ ഉലച്ച സന്ദര്‍ഭമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. നാശനഷ്ടങ്ങള്‍ സംഭവിച്ചവരോട് സഹതപിക്കുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

പി.സി. ജോര്‍ജിനൊപ്പം ഇന്ത്യാ പ്രസ്ക്ലബിന്റെ നിയുക്ത ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കരയും പ്രസ് മീറ്റില്‍ പങ്കെടുത്തു. ഐപിസിഎന്‍എ ദേശീയ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട്, ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് അനില്‍ ആറന്മുള എന്നിവര്‍ പ്രസ് മീറ്റിനു നേതൃത്വം നല്‍കി. ഏഷ്യാനെറ്റ്, കൈരളി ടിവി, ഫ്‌ളവേഴ്‌സ് ടിവി, വോയ്‌സ് ഓഫ്ഏഷ്യ, ഹാര്‍വസ്റ്റ് ടിവി, ആഴ്ചവട്ടം, മലയാളം പത്രിക തുടങ്ങി എല്ലാ മാധ്യമ പ്രതിനിധികളും പ്രസ്മീറ്റില്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here