കൊച്ചി: നടിയെ ആക്രമിക്കാന്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപ്. ദിലീപിന്റെ അഞ്ചാം ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നടത്തിയ വാദത്തില്‍ പ്രധാനമായത് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ ലാലിന്‍റെ മൊഴി. സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് ആയിരുന്നു. ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് നല്‍കിയത്. പോലീസ് പിടിച്ചാല്‍ മൂന്നു കോടി നല്‍കാമെന്ന് ദിലീപ് പറഞ്ഞിരുന്നു. ഈ ക്വട്ടേഷന്‍ വിജയിച്ചാല്‍ 65 കോടി രൂപയുടെ നേട്ടമാണ് ദിലീപിന് ഉണ്ടാകുന്നതെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയില്‍ വാദിച്ചു.
ജയിലില്‍ കിടക്കുമ്പോള്‍ പള്‍സര്‍ സുനി ഇക്കാര്യം സഹതടവുകാരനായ വിപിന്‍ലാലിനോട് പറയുകയായിരുന്നു. ക്വട്ടേഷന്‍ തുക വാങ്ങിയശേഷം കീഴടങ്ങാനായിരുന്ന പള്‍സര്‍ സുനിയുടെ പദ്ധതി. എന്നാല്‍ കൂട്ടുപ്രതി അനുവദിക്കാത്തതിനാല്‍ കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വിപിന്‍ലാല്‍ പറഞ്ഞതായി പ്രോസിക്യുഷന്‍ പറഞ്ഞു. വിപിന്‍ലാലിന്റെ മൊഴിയുടെ പകര്‍പ്പ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.
ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും പ്രോസിക്യുഷന്‍ അതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യുഷന്‍ പറഞ്ഞു. സാക്ഷികളില്‍ ഏറെയും സിനിമ മേഖലയില്‍ നിന്നുള്ളവരാണ്. ഇപ്പോള്‍ തന്നെ അവരെ സ്വാധീനിക്കാന്‍ നീക്കം നടന്നു. അതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ലക്ഷ്യയില്‍ സുനി എത്തിയെന്നു മൊഴി നല്‍കിയ മുന്‍ ജീവനക്കാരന്‍ മൊഴി മാറ്റിയകാര്യവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.