കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനെ കാണാന്‍ ആലുവ കൊട്ടാരക്കടവിലെ വീട്ടിലേക്ക് അജ്ഞാത വിഐപികള്‍ എത്തി. തണ്ടര്‍ഫോഴ്‌സ് എന്നെഴുതിയ സുരക്ഷാവാഹനങ്ങളുടെയും സുരക്ഷാ സംഘത്തിന്റെയും അകമ്പടിയോടെയായിരുന്നു വി.ഐ.പികളുടെ വരവ്. പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സിയില്‍പ്പെട്ടവരാണ് ഇവരെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടിലേക്കാണ് തണ്ടര്‍ഫോഴ്‌സ് എന്നെഴുതിയ നിരവധി സുരക്ഷ വാഹനങ്ങളുടെ അകമ്പടിയോടെ രണ്ട് ആഡംബര കാറുകള്‍ എത്തിയത്.ഗോവ രജിസ്‌ട്രേഷനുള്ള കാറുകളിലൊന്നില്‍ തലപ്പാവ് ധരിച്ച സിഖ് വംശജരും സഫാരി സൂട്ടണിഞ്ഞ സുരക്ഷാഭടന്‍മാരുമടക്കം ചിലര്‍ വാഹനത്തില്‍ നിന്നിറങ്ങി. ഈ സമയം ദിലീപും കാവ്യയും സഹോദരിയും വീട്ടിലുണ്ടായിരുന്നു.
വീട്ടിലെത്തിയ വിഐ.പികള്‍ 20 മിനുറ്റോളം ദിലീപിന്റെ വീട്ടില്‍ ചിലവഴിച്ചു. ഈ സംഘം നഗരത്തിലെ ഒരു സ്ഥാപനത്തില്‍ നിന്നും 37000 രൂപ വില വരുന്ന നിലവിളക്കും നേരത്തേ വാങ്ങിയിരുന്നു.വീട്ടിലെത്തിയ വി.ഐ.പികളാരെന്ന് മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷിച്ചപോഴാണ് പോലീസ് വിവരമറിയുന്നത്. സായുധ അകമ്പടിയോടെ ദിലീപിനെ കാണാനെത്തിയ വി.ഐ പി ആരെന്നറിയാതെ മണിക്കൂറുകളോളം അന്വേഷണ സംഘവും കുഴഞ്ഞു.
ദിലീപിന്റെ വീട്ടില്‍ നിന്നും കോട്ടയത്തേക്ക് തിരിച്ച വിഐപികളെക്കുറിച്ച് വിവരം നാലുപാടും കൈമാറി. ഗോവ ആസ്ഥാനമായുള്ള തണ്ടര്‍ഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷാ സേനയുടെ അകമ്പടിയോടെയാണ് വി.ഐ.പി എത്തിയതെന്നും അറിഞ്ഞു. പ്രവൈറ്റ് സെക്യൂരിറ്റി ഏജന്‍സിയില്‍പ്പെട്ടവരാണ് ദിലീപിനെ സന്ദര്‍ശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇവരെക്കുറിച്ച് കൃത്യമായ വിവരം പൊലീസിന് ഇതുവരെ ലഭിച്ചിട്ടുമില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here