തിരുവനന്തപുരം: ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചു. മന്ത്രിയുടെ രാജിക്കത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഉച്ചയ്ക്ക് ശേഷം രണ്ടിന് വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കാമെന്ന് പീതാംബരൻ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മന്ത്രിയുടെ വസതിയില്‍ നടന്ന എന്‍സിപി നേതാക്കളുടെ യോഗത്തിലാണ് രാജിക്കാര്യത്തില്‍ തീരുമാനമായത്. രാജിക്കാര്യത്തില്‍ ധാരണയായതിന് പിന്നാലെ തോമസ് ചാണ്ടി തിരുവനന്തപുരത്തെ ഒൗദ്യോഗിക വസതിയില്‍ നിന്നും ആലപ്പുഴയ്ക്ക് തിരിച്ചു. രാജിക്കത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന് കൈമാറിയ ശേഷമാണ് ചാണ്ടി ഒൗദ്യോഗിക വാഹനത്തില്‍ തന്നെ ആലപ്പുഴയിലേക്ക് തിരിച്ചത്.നിരവധി രാഷ്ട്രീയ നീക്കങ്ങൾക്ക് ഒടുവിലാണ് തോമസ് ചാണ്ടി രാജിവച്ച് ഒഴിയുന്നത്. സ്ഥാനത്ത് തുടരാൻ ചാണ്ടി അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും മന്ത്രിസഭായോഗം ബഹിഷ്കരിച്ച് സിപിഐ സമ്മർദ്ദം ശക്തമാക്കിയതോടെ മറ്റ് വഴിയില്ലാതായി. ദേശീയ നേതൃത്വവുമായി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അനുവദിച്ച സമയത്തും രാജി ഒഴിവാക്കാനായിരുന്നു ചാണ്ടിയുടെ നീക്കം. എന്നാൽ രാജിയല്ലാതെ മറ്റ് വഴിയില്ലെന്ന് എൻസിപി സംസ്ഥാന നേതൃത്വും തീരുമാനിച്ചതോടെ തോമസ് ചാണ്ടി കീഴടങ്ങുകയായിരുന്നു.
തോമസ് ചാണ്ടി ഇനി സ്ഥാനത്ത് തുടരുന്നത് ഗുണകരമാകില്ലെന്ന് എന്‍സിപി വിലയിരുത്തി. രാജിക്ക് ദേശീയ നേതൃത്വവും അംഗീകാരം നല്‍കി.