ന്യൂഡല്‍ഹി:പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വൈകുന്നതിനെ ചൊല്ലി വിവാദം മുറുകുന്നു. പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് ധൈര്യമില്ലെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി പരിഹസിച്ചു. അതേ സമയം സമ്മേളനം വൈകുന്നത് ഇത് ആദ്യമായിട്ടല്ലെന്നാണ് ബി ജെ പി നേതാക്കളുടെ നിലപാട്.സാധാരണ നിലയില്‍ നവംബറില്‍ ആരംഭിച്ചു നാലാഴ്ച നീണ്ടു നില്‍ക്കുന്ന തരത്തിലാണ് ശൈത്യകാല സമ്മേളനം ചേരാറുള്ളത്.എന്നാല്‍ ഇത്തവണ നവംബര്‍ മാസം അവസാനിക്കാറായിട്ടും സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടില്ല.
പ്രധാന മന്ത്രിയും കേന്ദ്ര മന്ത്രിമാരും ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായതാണ് പ്രധാന കാരണം.ശീതകാല സമ്മേളനം വേണ്ടെന്ന് വയ്ക്കാനോ കാലയളവ് വെട്ടിക്കുറച്ച് ഡിസംബറില്‍ ചുരുങ്ങിയ ദിവസങ്ങളില്‍ ചേരാനോ ആണ് സര്‍ക്കാരിന്റെ ആലോചന.എന്നാല്‍ സര്‍ക്കാര്‍ നിലപാടില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.സാമ്പത്തിക മാന്ദ്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് സമ്മേളനം വൈകിപ്പിക്കുന്നത് എന്നാണ് പ്രതിപക്ഷ ആരോപണം.

കാര്‍ഷിക പ്രതിസന്ധി,അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്ക് എതിരായ ആരോപണങ്ങള്‍,സാമ്പത്തിക മാന്ദ്യം തുടങ്ങി നിരവധി വിഷയങ്ങളാണ് പ്രതിപക്ഷം ശീതകാല സമ്മേളനത്തില്‍ ഉന്നയിക്കാന്‍ ഒരുങ്ങുന്നത്.
സമ്മേളനം വൈകിപ്പിച്ചാലും പ്രശ്‌നങ്ങളില്‍ നിന്നും സര്‍ക്കാരിന് രക്ഷപെടാനാകില്ലെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.ശീതകാല സമ്മേളനം അട്ടിമറിക്കാനുള്ള ശ്രമം ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ് എന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
സോണിയ ഗാന്ധിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ധന മന്ത്രി അരുണ്‍ ജൈറ്റലി പ്രതികരിച്ചു.കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്തും സമ്മേളനം വൈകിയ ചരിത്രമുണ്ടെന്നാണ് അരുണ്‍ ജയ്റ്റലിയുടെ ന്യായീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here