തിരുവനന്തപുരം: നിയമപ്രശ്‌നത്തിനും പ്രതിച്ഛായനഷ്ടത്തിനും അപ്പുറം രാഷ്ട്രീയമായി സിപിഎം നേതൃത്വത്തിന് വന്‍ പ്രഹരമാണ് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരേയുള്ള കേസ് എന്ന് രാഷ് ട്രീയനിരീക്ഷകര്‍. സിപിഎം സംസ്ഥാനസമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ധാര്‍മികതയെക്കുറിച്ചും പാര്‍ട്ടി നേതാക്കളുടെ ജീവിതശൈലിയെക്കുറിച്ചും വീണ്ടും ചോദ്യങ്ങളുയരാന്‍ ഇത് വഴിവയ്ക്കും.
പണം തട്ടിപ്പുകേസില്‍ ബിനോയിയും കോടിയേരിയും സി.പി.എമ്മും ഇതുവരെ മുന്നോട്ടുവച്ച പ്രതിരോധങ്ങളെല്ലാം ദുബായിലെ യാത്രാവിലക്കോടെ പൊളിഞ്ഞു. കേസില്ലെന്ന് ആവര്‍ത്തിച്ച് അവകാശപ്പെട്ടശേഷം നിയമനടപടിക്ക് വെല്ലുവിളിക്കുക കൂടി ചെയ്തതോടെയാണ് പരാതിക്കാര്‍ സിവില്‍ കേസ് നല്‍കിയത്.
ബിനോയ് കോടിയേരിക്കെതിരെ വന്ന പരാതി സിപിഎം വഴിതന്നെ പുറത്തുവന്നതിനുപിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ ആദ്യപ്രതികരണത്തില്‍ മകന്‍ വിശദീകരിക്കും എന്ന ആത്മവിശ്വാസമാണ് കണ്ടത്. പണമിടപാട് നിഷേധിക്കാതെ ദുബായില്‍ കേസോ യാത്രാവിലക്കോ ഇല്ലെന്ന് സ്ഥാപിക്കാനാണ് ബിനോയിയും കോടിയേരിയും ഒരുപരിധിവരെ പാര്‍ട്ടിയും ശ്രമിച്ചത്.
തൊട്ടുപിന്നാലെ ദുബായ് പൊലീസിന്റെ സല്‍സ്വഭാവസര്‍ട്ടിഫിക്കറ്റും ബിനോയ് പുറത്തുവിട്ടു. കേസില്ലെന്ന് നിലപാട് ആവര്‍ത്തിച്ചു. കാര്യങ്ങള്‍ നിയന്ത്രണവിധേയമായതോടെ കോടിയേരിയുടെ ആത്മവിശ്വാസം വര്‍ധിച്ചു.
ഇരുപത്തഞ്ചിന് തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ കൊടിയേരി നടത്തിയ വെല്ലുവിളി ജാസ് ടൂറിസം കമ്പനി ഏറ്റെടുത്തതിന്റെ തെളിവാണ് സിവില്‍ കേസും യാത്രാവിലക്കും. ഇത് വ്യക്തിപരമായി മാത്രമല്ല രാഷ്ട്രീമായും കോടിയേരിക്കും സിപിഎമ്മിനും തിരിച്ചടിയാണ്.