റിയാദ്: സൗദി നാഷണല്‍ ഗാര്‍ഡ് സംഘടിപ്പിക്കുന്ന 32-ാമത് ദേശീയ പൈതൃകോത്സവത്തിനു വര്‍ണ്ണ ശബളമായ തുടക്കം. ഇന്ത്യ വിശിഷ്ടാതിഥിയായി പങ്കടുക്കുന്ന മേളയില്‍ ഇന്ത്യന്‍ സഊദി സംസ്‌കാരത്തെ പുനരുജ്ജീവിപ്പിക്കുകയാണ് ഇവിടെ. അമൂല്യ പാരമ്പര്യമുള്ള അറബ്, ഇന്ത്യന്‍ സംസ്‌കാരങ്ങളുടെ നേര്‍ ചിത്രം വരയ്ക്കുന്ന സംഗമ ഭൂമിയാകുന്ന ജനാദിരിയ്യയില്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവാണു ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

അറേബ്യന്‍ കപ്പല്‍ എന്ന വിളിപ്പേരുള്ള ഒട്ടകയോട്ട മത്സരമായിരുന്നു ആദ്യം അരങ്ങേറിയത്. തുടര്‍ന്ന് ഇന്ത്യയുടേയും സഊദിയുടെയും വിവിധ കലാ സാംസ്‌കാരിക മത്സരങ്ങള്‍ നടന്നു. വിവിധ മേഖലകളില്‍ രാഷ്ട്ര സേവനം മുന്‍ നിര്‍ത്തി നല്‍കിയ അവാര്‍ഡിന് അര്ഹരായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബദര്‍ അല്‍ മുഹ്‌സിന്‍ രാജകുമാരന്‍ സംഘടിപ്പിച്ച ഓപ്പറേറ്റ സംഗീത പരിപാടി ഉദ്ഘാടന പരിപാടിക്ക് മാറ്റ് കൂട്ടി. ഇന്ത്യന്‍ കലാസമന്വയ പരിപാടികളും ഉദ്ഘാടനവേദിയെ സമ്പുഷ്ടമാക്കി. റിയാദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഉദ്ഘാടന പരിപാടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കലാരൂപങ്ങള്‍ അവതരിപ്പിച്ചത്. ഉദ്ഘാടന ദിവസം തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് മാത്രമേ പ്രവേശനം നല്കിയിരുന്നുള്ളൂ. വ്യാഴാഴ്ച്ച മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നത്.
കേരളത്തിന്റെ കലാപ്രകടനങ്ങള്‍ നടത്താന്‍ ആദ്യ മൂന്ന് ദിവസമാണ് സ്റ്റാള്‍ അനുവദിച്ചിട്ടുള്ളത്. സ്റ്റേജ് ഷോകളുമുണ്ടാവും. കേരളത്തില്‍ നിന്നുള്ള പ്രമുഖ കലാകാരന്‍മാരുടെ സംഘം വിവിധ കലാപരിപാടികളായ ഒപ്പന, ദഫ്മുട്ട്, കോല്‍കളി, വഞ്ചിപ്പാട്ട്, ചാക്യാര്‍കൂത്ത്, കഥകളി, യോഗ, വള്ളംകളി തുടങ്ങിയവ അരങ്ങേറും. കേരള സ്റ്റാളില്‍ വൈകുന്നേരം നാലു മുതല്‍ 11 വരെയാണ് പരിപാടികള്‍ ക്രമീകരിച്ചിച്ചുള്ളത്. ഇന്ത്യന്‍ പവലിയനോട് ചേര്‍ന്ന് കലാപരിപാടികള്‍ക്കായി ഡിജിറ്റല്‍ സംവിധാനത്തോടെയാണ് സ്റ്റേജ്.

LEAVE A REPLY

Please enter your comment!
Please enter your name here