ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹന്നാസ്ബര്‍ഗില്‍ നടക്കുന്ന നാലാം ഏകദിന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പരിക്കിനെത്തുടര്‍ന്ന് കേദാര്‍ ജാദവ് പുറത്തായപ്പോള്‍ യുവതാരം ശ്രേയസ് അയ്യര്‍ ടീമില്‍ ഇടം പിടിച്ചു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പരിക്ക് മാറിയ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സും തിരിച്ചെത്തി.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ആതിഥേയര്‍ പിങ്ക് നിറത്തിലുള്ള ജേഴ്‌സിയണിഞ്ഞാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണമാണ് പിങ്ക് ജേഴ്‌സി ഏകദിനത്തിലൂടെ ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. ഈ മത്സരത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം അര്‍ബുദബാധിതരായ രോഗികള്‍ക്ക് നല്‍കും. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏഴാമത്തെ പിങ്ക് ജേഴ്‌സി ഏകദിനമാണിത്. പിങ്ക് ജേഴ്‌സിയില്‍ മുന്‍പ് കളിച്ച ആറ് മത്സരങ്ങളും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.

അതേ സമയം പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങളിലും ജയിച്ച ടീം ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തില്‍ കൂടി ജയിക്കാന്‍ കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി പരമ്പര നേടാം. ഡര്‍ബനില്‍ നടന്ന ആദ്യ മത്സരത്തില്‍ 6 വിക്കറ്റിനും, സെഞ്ചൂറിയനില്‍ നടന്ന രണ്ടാം മത്സരത്തില്‍ 9 വിക്കറ്റിനും, കേപ് ടൗണിലെ മൂന്നാം ഏകദിനത്തില്‍ 124 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here