നാഗ്പൂര്‍: പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ അമ്മയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ക്കെട്ടി കനാലില്‍ തള്ളി. ഉഷ കാമ്പിള്‍(52), കൊച്ചുമകള്‍ റഷി(1)എന്നിവരുടെ മൃതദേഹമാണ് പരിക്കുകളോടെ ചാക്കിനുള്ളില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഗണേഷ് രംഭരന്‍ ഷാഹു(26)എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ ഇരുവരെയും കാണാതായതായി മകനും പ്രാദേശിക മാധ്യമപ്രവര്‍ത്തകനുമായ രവി കാമ്പില്‍ ആണ് പോലിസില്‍ അറിയിച്ചത്. പിറ്റേദിവസം രാവിലെ 10.30ഓടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയുയായിരുന്നു.ഉഷാ കാമ്പിളിന് പണം പലിശയ്ക്കു നല്‍കുന്ന ഏര്‍പ്പാടുണ്ടായിരുന്നതായി പോലിസ് കമ്മീഷണര്‍ നിലേഷ് ഭര്‍ണേ പറഞ്ഞു. വൈകുന്നേരം വീടിനു സമീപമുള്ള സ്വര്‍ണക്കടയിലേക്ക് പോയ ഉഷയെയും കൊച്ചുമകളെയും തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായതോടെ ഭര്‍ത്താവ് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അത് സ്വിച്ച് ഓഫായിരുന്നു. രാത്രി പത്തോടെ മകന്‍ വീട്ടിലെത്തിയ ശേഷമാണ് പോലിസില്‍ വിവരമറിയിച്ചതെന്നും നിലേഷ് ഭര്‍ണേ പറഞ്ഞു. ചിട്ടിപ്പണത്തെ ചൊല്ലി ഗണേഷും ഉഷയും തമ്മില്‍ വാക്കേറ്റവും ഉന്തുതള്ളും ഉണ്ടാവുകയും ഇതിനിടെ ഉഷ കെട്ടിടത്തിനു മുകളില്‍ നിന്നു താഴേക്കു വീഴുകയുമായിരുന്നു. പിന്നീട് ഉഷയുടെ കഴുത്തുമുറിച്ച ഗണേശ് കേസിനു തുമ്പില്ലാതാക്കാന്‍ കൊച്ചുമകളെയും കൊലപ്പെടുത്തി. ഇരുവരെയും ചാക്കിലാക്കി കനാലില്‍ തള്ളുകയും ആയിരുന്നുവെന്ന് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here