ഇസ്‍ലാമാബാദ്∙ നരേന്ദ്ര മോദിയുടെ ഇന്ത്യ വൻശക്തിയാണെങ്കിൽ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്ന് പാക്കിസ്ഥാനുമറിയാമെന്ന് പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ്. ആണവായുധങ്ങളുൾപ്പെടെ സൈന്യ ബലമുള്ള പാക്കിസ്ഥാൻ എല്ലാ തരത്തിലും ശക്തമാണ്. ഇന്ത്യയുടെ തന്ത്രങ്ങൾ ഒന്നും തന്നെ പാക്കിസ്ഥാനെതിരെ നടപ്പിലാകില്ലെന്ന് ഇന്ത്യ മനസ്സിലാക്കണം. പാക്കിസ്ഥാനുമായുള്ള ചർച്ചയിൽ ഇന്ത്യ സത്യസന്ധത പുലർത്തണമെന്നും അസീസ് ആവശ്യപ്പെട്ടു.
കശ്മീർ വിഷയത്തിൽ അഭിപ്രായ വോട്ടെടുപ്പ് നടത്താൻ ഇന്ത്യ തയാറാവണം. കശ്മീരിലെ ജനങ്ങളുടെ വിധി അവർ തന്നെ തീരുമാനിക്കട്ടെ. പാക്കിസ്ഥാനിൽ ഭീകരവാദം വളർത്താൻ ഇന്ത്യ കൂട്ടുനിൽക്കുന്നതിന്റെ തെളിവ് തങ്ങളുടെ പക്കലുണ്ട്. നേരെ മറിച്ച് തെളിവുകൾ ഒന്നും തന്നെ കൈയ്യിലില്ലാതെയാണ് ഇന്ത്യയിൽ പാക്കിസ്ഥാൻ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതായി പറയുന്നത്. തെളിവുകളെക്കാൾ കള്ളപ്രചാരണങ്ങൾ നടത്തുന്നതിലാണ് ഇന്ത്യക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അസീസ് കുറ്റപ്പെടുത്തി.
ഇന്നലെ നടക്കാനിരുന്ന ഇന്ത്യാ – പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ (എൻഎസ്എ) തമ്മിലുള്ള ചർച്ചയിൽ നിന്നു പാക്കിസ്ഥാൻ പിന്മാറിയിരുന്നു. കശ്മീർ വിഘടനവാദികളായ ഹുറീയത് നേതാക്കളുമായി പാക്ക് സുരക്ഷാ ഉപദേഷ്ടാവ് ചർച്ച നടത്താൻ പാടില്ലെന്നും ഇന്ത്യാ – പാക്ക് ചർച്ചയിൽ കശ്മീർ വിഷയം ഉന്നയിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു പിന്മാറ്റം. ചർച്ചയ്ക്കായി ഇന്ത്യ ഉപാധികൾ വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നു പറഞ്ഞായിരുന്നു പാക്കിസ്‌ഥാന്റെ നടപടി.