മെരിലാന്‍റ്: പ്രവാസികളുടെ ഇന്ത്യയിലുള്ള സ്വത്തുക്കള്‍ സംരക്ഷിക്കുവാന്‍ വേണ്ട നിയമ നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കമ്മറ്റിയെ ഫോമ പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു. നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണ്. അതുമൂലം നിരന്തരം ഉണ്ടായികൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നിന്നും സ്വത്തുക്കള്‍ക്ക് പൂര്‍ണ്ണസംരക്ഷണം ആവശ്യപ്പെട്ട് അനവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഫോമായുടെ ഈ തീരുമാനം.
രാഷ്ട്രീയപരമായി നേടിയെടുക്കേണ്ട പ്രവാസികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ഫോമയെടുക്കുന്ന നടപടികളിൽ സുപ്രധാനമായ ഒന്നാണ് കമ്മിറ്റിയുടെ രൂപീകരണം. അമേരിക്കയിലുള്ള പ്രവാസികള്‍ മാത്രം നേരിടുന്ന ഒരു പൊതു പ്രശ്നമായി ഇതിനെ കാണാവില്ലന്നും, ആഗോളതലത്തില്‍ സമാന സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്നവരുമായി ചേർന്ന് ഭരണ സിരാകേന്ദ്രങ്ങളിലും, ജനപ്രതിനിധികളിലും സമ്മര്‍ദം ചിലത്തുമെന്നും കമ്മറ്റി അറിയിച്ചു.
കമ്മറ്റിയുടെ പ്രാരംഭനടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും നയപരമായ പ്രവര്‍ത്തനങ്ങളുടെ ആദ്യവിവരങ്ങള്‍ അധികം വൈകാതെ പ്രവാസികളുമായി പങ്കുവെയ്ക്കുമെന്നും കമ്മറ്റിയംഗങ്ങള്‍ അറിയിച്ചു. ഒ.സി.ഐ, പി.ഐ.ഒ, വിസ പ്രശ്നങ്ങളില്‍ മുൻ നിരയിൽ നിന്ന് പ്രവര്‍ത്തിച്ച പന്തളം ബിജു തോമസ്, തോമസ് ടി ഉമ്മന്‍, സേവി മാത്യു, ഡോക്ടര്‍ ജേക്കബ് തോമസ്, രാജു എം വര്‍ഗീസ് എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ.