ന്യൂഡൽഹി: കോവിഡ് പ്രതിരോധ യജ്ഞം രണ്ടാം ദിനമായ ഞായറാഴ്ച ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, കർണാടകം, കേരളം, മണിപ്പുർ, തമിഴ്നാട് എന്നിവിടങ്ങളിൽ 17,072 പേർ വാക്സിൻ സ്വീകരിച്ചു. ആകെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 2,24,301 ആയി. ആദ്യദിവസം 2,07,229 പേര് സ്വീകരിച്ചു. വാക്സില്‍ നല്കിതുടങ്ങുന്ന ആദ്യദിനം ലോകത്ത് ഏറ്റവും കൂടുതൽ പേർ വാക്സിനെടുത്തത് ഇന്ത്യയിലാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.
ചിലർക്ക് നേരിയ പനി
ഇതുവരെ കുത്തിവയ്പെടുത്ത 447 പേരിൽ ചില പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി, കുത്തിവയ്പ് എടുത്ത സ്ഥലത്ത് തടിപ്പ്, ശരീരവേദന, ക്ഷീണം, അലർജി പോലെയുള്ള ചെറിയ പ്രശ്നങ്ങളാണ് ഉണ്ടായത്.
ആഴ്ചയിൽ നാല് ദിവസം
ദൈനംദിന ആരോഗ്യസേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ആഴ്ചയിൽ നാല് ദിവസം വാക്സിനേഷന് മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. കേരളം തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വാക്സിൻ നൽകാനാണ് തീരുമാനിച്ചത്.