പി പി ചെറിയാൻ
ഹൂസ്റ്റൺ :ഏപ്രിൽ 27 നു 104-മത് ജന്മദിനം ആഘോഷിച്ച ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്തക്കു ഇന്റർനാഷണൽ പ്രയർ ലൈൻ സമ്മേളനം ആശംസകൾ അർപ്പിച്ചു .
ഹൂസ്റ്റൺ ആസ്ഥാനമായി വിവിധ രാജ്യങ്ങളിലുള്ളവരെ പ്രാർത്ഥനയുടെ ചരടിൽ കോർത്തിണക്കി എല്ലാ ചൊവാഴ്ചയിലും സംഘടിപ്പിക്കുന്ന ഐ പി എൽ 264~മത് സമ്മേളനം ഏപ്രിൽ 27 ചൊവാഴ്ച വൈകീട്ട് എം വി വര്ഗീസിന്റെ (ന്യൂയോർക് ) പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ചു..അന്നമ്മ തോമസ് നിശ്ച്ചയിക്കപെട്ട പാഠഭാഗം വായിച്ചു . ഐ. പി എൽ .കോർഡിനേറ്റർ സി വി. സാമുവേൽ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു. കോവിഡ് മഹാമാരിയിൽ ലോകം മുഴുവൻ ഭയന്നു കഴിയുകയും ഇന്ത്യയിലെ സ്ഥിതിഗതികൾ കൂടുതൽ ഭയാനകരമായിരിക്കുകയും ചെയ്തിരിക്കുന്ന ഈ സന്ദർഭത്തിൽ എല്ലാവരുടെയും മടുത്തുപോകാത്ത പ്രാർത്ഥന അനിവാര്യമാണെന്നും സി വി എസ് പറഞ്ഞു.
ലോകമെങ്ങുമുള്ള ജനത, ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ സന്തോഷിക്കുന്ന ഒരുദിവസം കൂടിയാണ് ഇന്നെന്ന് അദ്ദേഹം ഓർമിപ്പിച്ചു .ലോകത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മതാധ്യക്ഷൻ അഭിവന്ദ്യ മാർ ക്രിസോസ്റം തിരുമേനിയുടെ ജന്മദിനം ഇന്നു കേരളത്തിൽ ലളിതമായ ചടങ്ങുകളോടെ സമുചിതമായി ആഘോഷിച്ചിരിക്കുന്നു .
മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷ സ്ഥാനത്തുനിന്നു വിരമിച്ച് 2007 മുതല്‍ വലിയ മെത്രാപ്പോലീത്ത പദവി സ്വീകരിച്ച് വിശ്രമജീവിതത്തിലായ മാര്‍ ക്രിസോസ്റ്റമിന് 2018ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. 104-മത് ജന്മദിനത്തിൽ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലാണെങ്കിലും മാർ ക്രിസോസ്റ്റത്തിനു വേണ്ടി മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അനുഷ്ടികുകയും ക്രിസോസ്റ്റം തിരുമേനി അതിൽ പങ്കെടുക്കുകയും ചെയ്തതായി ആശംസകൾ അർപ്പിച്ചു സംസാരിച്ച സി വി സാമുവേൽ അറിയിച്ചു.ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് തിരുമേനിയെ ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
.പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ കലമണ്ണിൽ കെ.ഈ.ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27നായിരിന്നു മാർ ക്രിസോസ്റ്റമിന്റെ ജനനം. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യനാമം.മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.ആലുവാ യു.സി.കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.
1944-ൽ ശെമ്മാശ – കശീശ്ശ സ്ഥാനങ്ങൾ ലഭിച്ചു. 1953 മേയ് 20നു റവ. ഫിലിപ്പ് ഉമ്മന്‍, മാര്‍ത്തോമ്മാ സഭയുടെ മേല്പട്ട (എപ്പിസ്‌കോപ്പ) സ്ഥാനത്തേക്കു തെരഞ്ഞെടുത്ത് റന്പാനായി വാഴിച്ചു. മേയ് 23നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്ന പേരില്‍ എപ്പിസ്‌കോപ്പയായി അഭിഷിക്തനായി. 1999 മാര്‍ച്ച് 15ന് ഒഫിഷിയേറ്റിംഗ് മെത്രാപ്പോലീത്തയും 1999 ഒക്ടോബര്‍ 23ന് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുമായി. 1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം 2007-ലാണ് പദവിയൊഴിഞ്ഞതെന്നും സി വി എസ് പറഞ്ഞു.ഇത്രയും ദീര്ഗായുസ്സു നൽകി അനുഗ്രഹിച്ച തിരുമേനിയുടെ ജന്മദിനം ഒരിക്കൽകൂടി ആഘോഷിക്കുവാൻ ഐ പി എല്ലിനു അവസരം നൽകിയ ദൈവത്തിനു സ്തോത്രം കരേറ്റുന്നതായും സംേൽ പറഞ്ഞു .
.
തുടർന്നു റവ പി എം തോമസ് മുഖ്യ സന്ദേശം നൽകി.പ്രതിസന്ധികളുടെ മധ്യ പതറിപോകുകയല്ല മറിച്ചു ദൈവത്തിടുകൂടെ ഉറച്ചു നിൽക്കുകയാണ് വേണ്ടതെന്നു അച്ചൻ ഉധബോധിപ്പിച്ചു .
അലക്സ് തോമസ് മദ്ധ്യസ്ഥ പ്രാർത്ഥനക്കു നേത്രത്വം നൽകി. ഐ പി എൽ കോർഡിനേറ്റർ റ്റി എ മാത്യു (ഹൂസ്റ്റൺ )നന്ദി പറഞ്ഞു .റവ സജു പാപ്പച്ചന്റെ (ന്യൂയോർക് )പ്രാർത്ഥനയോടും ആശീർവാദത്തിനും കൂടെ സമ്മേളനം സമാപിച്ചു .
ഷിജു ജോർജ്(ഹൂസ്റ്റൺ ) യോഗ നടപടികൾ നിയന്ത്രിച്ചു