ന്യൂ ഡൽഹി : കോൺഗ്രസ് പ്രവേശം സ്ഥിരീകരിച്ച് ഗുജറാത്ത് എം എൽ എ ജിഗ്നേഷ് മേവാനി. തനിക്കൊപ്പം കനയ്യ കുമാറും കോൺഗ്രസിലേക്ക് എത്തുമെന്നും മേവാനി അറിയിച്ചു. . ചൊവ്വാഴ്ച കോൺഗ്രസിൽ ചേരുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഡൽഹിയിലായിരിക്കും പാർട്ടി പ്രവേശം. ഭഗത് സിംഗ് ദിനത്തിൽ ഇരുവരും പാർട്ടിയിലെത്തുമെന്ന് ഉന്നത കോൺഗ്രസ് വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു. കനയ്യയോ മേവാനിയോ റിപ്പോർട്ടുകൾ തള്ളുകയോ സ്ഥിരീകരിക്കുകയോ ചെയ്തിരുന്നില്ല.
രാഹുൽഗാന്ധിക്ക് പുറമെ പ്രിയങ്കാ ഗാന്ധി, പ്രശാന്ത് കിഷോർ എന്നിവരുമായും യുവനേതാക്കൾ സംസാരിച്ചെന്നാണ് നേരത്തെ വിവരം പുറത്തുവന്നത്. കനയ്യ കുമാറിന് ബിഹാറിൽ നിർണ്ണായക പദവി നൽകുമ്പോൾ ജിഗ്നേഷ് മേവാനിക്ക് ഗുജറാത്ത് വർക്കിംഗ് പ്രസിഡൻറ് സ്ഥാനം വാഗാദാനം ചെയ്തതെന്നാണ് സൂചന. കനയ്യ കുമാറിനെ ഒപ്പം നിർത്താൻ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ തന്നെ രംഗത്തിറങ്ങിയെങ്കിലും അനുനയ നീക്കം ഫലം കണ്ടില്ല.സിപിഐ ബിഹാർ ഘടകത്തോടൊപ്പം തുടരനാവില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കനയ്യ.
കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ വാദ്ഗാം സീറ്റിൽ മത്സരിക്കുമ്പോൾ സ്ഥാനാർത്ഥിയെ നിർത്താതെ ജിഗ്നേഷ് മേവാനിക്ക് കോൺ?ഗ്രസ് പൂർണ്ണ പിന്തുണ നൽകുകയായിരുന്നു. വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലും മേവാനിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്ന് കോൺഗ്രസ് കരുതുന്നു. ഇരുവരും കോൺഗ്രസിലെത്തുമ്പോൾ വലിയൊരു അനുയായി വൃന്ദവും ഒപ്പം ചേരും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കൂടുതൽ യുവ നേതാക്കളെ പാളയത്തിലെത്തിക്കാനാണ് രാഹുൽഗാന്ധിയുടെ നീക്കം. ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്ന നേതാക്കളുടെ ക്ഷാമമുള്ളപ്പോൾ ഇരുവരുടെയും കടന്ന് വരവ് ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ.