തിരുവനന്തപുരം : ടി പി കേസ് സഭയിലുന്നയിച്ച് കെ കെ രമ. ടി പി കേസിലെ പ്രതികൾക്ക് ജയിലിലും പുറത്തും സംരക്ഷണം ലഭിക്കുന്നുവെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ഇവർക്ക് സഹായങ്ങൾ എത്തിച്ചു നൽകുന്നുണ്ട്.
ഇത്തരം അവസ്ഥ തടയണമെന്നും കെ കെ രമ ആവശ്യപ്പെട്ടു. സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നായിരുന്നു കെ കെ രമ സഭയിൽ ഉന്നയിച്ച ചോദ്യം.
എന്നാൽ ടി പി ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടപ്പോൾ യു ഡ് എഫ് ആയിരുന്നു സംസ്ഥാനം ഭരിച്ചിരുന്നതെന്നും, ആ അന്വേഷണത്തിലുണ്ടായ പിഴവിനെകുറിച്ചാണോ അംഗം സംശയം പ്രകടിപ്പിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആ കേസിൽ കേന്ദ്ര സഹമന്ത്രിയടക്കം ഇടപെട്ടിരുന്നതായിരുന്നു, അവർ ആവശ്യമായ അന്വേഷണം നടത്തിയതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണം നടത്തിയത് യു ഡി എഫ് എന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഷയം അവസാനിപ്പിക്കാനാണ് ശ്രമം നടത്തിയത്.
ഇതിനിടയിൽ ടിപി കേസ് അന്വേഷണം കൃത്യമായാണ് നടന്നതെന്ന് മുഖ്യമന്ത്രിപറഞ്ഞതിൽ നന്ദിയുണ്ടെന്ന് മുൻ അഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. നിങ്ങളെത്തന്നെയാണ് ഞാൻ ഉദ്ദേശിച്ചതെന്നായി മുഖ്യമന്ത്രിയുടെ തുടർ മറുപടി.
സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിലാണ് മുഖ്യമന്ത്രിയുടെ വ്യത്യസ്ഥമായ മറുപടി നൽകിയത്. ടി പി കേസിലെ പ്രതികൾക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേതടക്കം സഹായങ്ങൾ ലഭ്യമാവുന്നുണ്ടെന്നും, അത് തടയാൻ എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്നുമായിരുന്നു കെ കെ രമയുടെ ചോദ്യം.