തിരുവനന്തപുരം: മുസ്ലീം ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . പള്ളികളിൽ പ്രതിഷേധിക്കാൻ ആവശ്യപ്പെട്ടത് ഇതിൻറെ ഭാഗമായെന്നും കോടിയേരി ബാലകൃഷ്ണൻ പാളയം ഏരിയാ സമ്മേളനത്തിൽ പറഞ്ഞു. തലശ്ശേരിയിൽ ആർഎസ്എസുകാർ കലാപത്തിന് ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.
മതന്യൂനപക്ഷങ്ങളെ ആർ എസ് എസ് വെല്ലുവിളിക്കുകയാണ്. ഹലാൽ എന്ന വാക്കിനെ തെറ്റായി ചിത്രീകരിച്ച് മതചിഹ്നം ആക്കാൻ ശ്രമം നടക്കുന്നുണ്ട്. ചില മുസ്ലീം സംഘടനകൾ ഇതിനു ബദലായി പ്രവർത്തിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. അധികാര ദല്ലാൾമാരായി പാർട്ടി സഖാക്കൾ പ്രവർത്തിക്കരുത്. ആരും സ്വയം അധികാര കേന്ദ്രങ്ങളാകരുത്. എല്ലാം പാർട്ടിയുമായി ആലോചിക്കണമെന്നും കോടിയേരി പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ട പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിൻറെ കുടുംബത്തെ കോടിയേരി ബാലകൃഷ്ണൻ ഇന്നലെ സന്ദർശിച്ചു. സന്ദീപിൻറെ കുടുംബത്തെ പാർട്ടി സംരക്ഷിക്കും. കുട്ടികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കും. സന്ദീപിൻറെ ഭാര്യയ്ക്ക് ജോലി നൽകുമെന്ന് അറിയിച്ച കോടിയേരി അക്രമപാതയിൽ നിന്നും ആർഎസ്എസ് പിന്തിരിയണമെന്നും ആവശ്യപ്പെട്ടു. ബിജെപി-ആർഎസ് എസ് നേതൃത്വം ആസൂത്രണം ചെയ്താണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്നും വിവിധ പ്രദേശത്ത് നിന്നുള്ള ആളുകളെ ഏകോപിപ്പിച്ചാണ് അക്രമണം നടത്തിയതെന്നും കോടിയേരി ആരോപിച്ചിരുന്നു.