തിരുവനന്തപുരം: വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടത്തിൽപ്പെട്ട് ഹൈമാസ്റ്റ് ലൈറ്റിന് മുകളിൽ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട കോയന്പത്തൂർ സ്വദേശിയായ യുവതിയും ഇൻസ്ട്രക്ടറെയും രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി.
ഗ്ലൈഡിംഗിനിടെ ഇവർ ഹൈമാസ്റ്റ് ലൈറ്റിന്റെ ഇരുമ്പുതൂണിൽ കുടുങ്ങുകയായിരുന്നു. രണ്ട് മണിക്കൂറോളം 50 അടി ഉയരത്തിൽ കുടുങ്ങിക്കിടന്ന ഇരുവരും അഗ്നിരക്ഷാ സേന തയാറാക്കിയിരുന്ന വലയിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ടവരുടെ ശരീരഭാരം താങ്ങാനാവാതെ ഹൈമാസ്റ്റ് ലൈറ്റിന്റെ പിന്നുകളിൽ ഒരെണ്ണം തകർന്നതോടെ ഇരുവരും താഴേക്ക് പതിക്കുകയായിരുന്നു. ലൈറ്റിന് താഴെയായി തയാറാക്കിയിരുന്ന വലയിലേക്ക് വീണതിനാൽ ഇരുവർക്കും കാര്യമായ പരിക്കുകളില്ല.