ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീം സമൂഹം സുരക്ഷിതരാണെന്ന് ആർ എസ് എസ് സർ സംഘചാലക് മോഹൻ ഭാഗവത്. നാഗ്പൂരിലെ ആർ എസ് എസിന്റെ ഗ്രൂപ്പിന്റെ മൂന്നാം വർഷ ഓഫീസേഴ്സ് ട്രെയിനിംഗ് കോഴ്സിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമ്മുടെ കാഴ്ചപ്പാടുകൾ വ്യത്യസ്തമായതുകൊണ്ടാണ്ട് രാജ്യം വിഭജിക്കപ്പെട്ടത്. നമ്മളെല്ലാം വ്യത്യസ്തരാണ് നമ്മുടെ വിശ്വാസവും വ്യത്യസ്തമാണ്. എന്നാൽ നമ്മുടെയെല്ലാം മാതൃരാജ്യം ഭാരതമാണ്.’ എന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ആരാധന രീതികൾ വ്യത്യസ്തമാണെങ്കിലും അവയ്ക്കെല്ലാം ഒരേ വേരുകളാണുള്ളതെന്നും മോഹൻ ഭാഗവത് കുട്ടിച്ചേർത്തു. ചരിത്രപരമായി ഇസ്ലാം മതം സ്പെയിനിൽ നിന്ന് മംഗോളിയയിലേയ്ക്ക് വ്യാപിച്ചിട്ടുണ്ടായിരുന്നു. പക്ഷേ അവർ അവിടെ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മതം പ്രചരിപ്പിക്കുന്നവർ ഇപ്പോൾ ഇല്ല. ഇസ്ലാം മതത്തിന് ഇന്ത്യയെക്കാൾ സുരക്ഷിതമായ സ്ഥലം വേറെ എവിടെയുണ്ടെന്നും മോഹൻ ഭാഗവത് ചോദിച്ചു. ‘ഇന്ത്യയിലെ പൂർവികർ ഹിന്ദുക്കളായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിൽ താമസിക്കുന്നവരിൽ ഹിന്ദുത്വത്തിന്റെ വേരുകൾ ഉണ്ട്. അതിനാൽ ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ്’ – ഭാഗവത് പറഞ്ഞു .
ജാതിയുടെ പേരിലുള്ള ഭിന്നിപ്പും അനീതിയും നിലനിൽക്കുന്നുണ്ടെന്നും അത് തിരുത്താൻ നടപടികൾ കെെക്കെള്ളുമെന്നും അദ്ദേഹം പറഞ്ഞു. നാനാത്വത്തിൽ ഏകത്വത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ഭാഗവത് അനാവശ്യ സംഘർഷങ്ങൾ ഒഴിവാക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിച്ചു.