ഗുസ്തി ഫെഡറേഷനിൽ ഇനി ഇടപെട്ടാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് താക്കീത് നൽകി ബിജെപി. വിഷയം ദേശീയ തലത്തിൽ വലിയ തിരിച്ചടിയായേക്കാൻ സാധ്യതയുള്ളതിനാൽ പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ബിജെപി നിലപാട് കടുപ്പിക്കുന്നത്. പുരസ്കാരങ്ങളടക്കം തിരിച്ച് നൽകി ഗുസ്തി താരങ്ങൾ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയാണ് നരേന്ദ്രമോദിയുടെ ഇടപെടൽ നടന്നിരിക്കുന്നത്. ബ്രിജ്ഭൂഷണെതിരെ പ്രതിഷേധിക്കുന്ന താരങ്ങളെ തണുപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
ഗുസ്തി ഫെഡറേഷൻ പിരിച്ച് വിട്ടതിന് പിന്നാലെ, ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണ നിർവഹണത്തിനായി താൽകാലിക സമിതിയെ ഭൂപീന്ദർ സിംങ് ബജ്വയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നിയോഗിച്ചിരുന്നു. മൂന്നംഗ സമിതിക്കാണ് നിലവിൽ ചുമതല നൽകിയിരിക്കുന്നത്. എംഎം സോമായ, മഞ്ജുഷ കൻവാർ എന്നിവരാണ് മറ്റ് അംഗങ്ങൾ.