കൊച്ചി: ഹരിത ട്രൈബ്യൂണൽ ഉത്തരവ് വന്നതോടെ ഡീസൽ വാഹനങ്ങളുടെ മുന്നൂറിലധികം ബുക്കിങ്ങാണ് ചൊവ്വാഴ്ച മാത്രം കാൻസലായത്. 2000 സി.സി.യും അതിന് മേലും ശേഷിയുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ നിരോധിക്കുന്നതോടെ ഇന്നോവ, ബൊലേറോ, സ്കോർപിയോ, എക്സ്.യു.വി., ഫോർച്യൂണർ, ജാഗ്വർ, ലാൻഡ് റോവർ തുടങ്ങി അൻപതിലധികം കാറുകളുടെ വില്പന ഇല്ലാതാകും. ബി.എം.ഡബ്ല്യുവിന്റെയും ബെൻസിന്റെയും പ്രധാന വാഹനങ്ങളുടെ രജിസ്ട്രേഷനും നിലയ്ക്കും.
കേരളത്തിലെ സെക്കൻഡ് ഹാൻഡ് വാഹന വിപണി പൂർണമായി തകരുന്ന സ്ഥിതിയും സംജാതമാകും. കാൽ ലക്ഷത്തോളം ഡീസൽ വാഹനങ്ങളാണ് വിവിധ സെക്കൻഡ് ഹാൻഡ് ഷോറൂമുകളിലായി കിടക്കുന്നത്. കോർപറേഷൻ പരിധിയിൽ ഓടാനാവാത്തതിനാൽ ഇവയുടെ വില കുത്തനെ ഇടിയും.
2000 സി.സി.ക്ക് താഴെയുള്ള ഡീസൽ വാഹനങ്ങളുടെ വില്പനയേയും ഇത് ബാധിക്കും. 10 വർഷം കഴിഞ്ഞാൽ കോർപറേഷൻ പരിധിയിൽ ഓടിക്കാനാവാത്ത വണ്ടി വാങ്ങാൻ ആളുകൾ മെനക്കെടില്ല.
10 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകളടക്കമുള്ള വാഹനങ്ങൾ കോർപറേഷൻ പരിധിയിൽ ഓടിക്കാനാകാത്തത് അനേകായിരങ്ങളെ തൊഴിൽ രഹിതരാക്കും.ഡീസൽ വാഹനങ്ങളുടെ ഷോറൂമുകൾ തന്നെ പൂട്ടേണ്ടി വരുമെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ഇവിടത്തെ തൊഴിലാളികളെ കൂടാതെ സ്പെയർപാർട്സ് കടകൾ, വർക് ഷോപ്പുകൾ തുടങ്ങിയവയിൽ ജോലി ചെയ്യുന്നവരും പ്രതിസന്ധിയിലാകും. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്ക് ലോൺ നൽകിയ ധനകാര്യ സ്ഥാപനങ്ങളും തിരിച്ചടി നേരിടും. തിരിച്ചടവ് മുടങ്ങുമ്പോൾ വണ്ടി പിടിച്ചെടുത്താലും ലോൺ വസൂലാക്കാനാവാത്ത സ്ഥിതിയാകും.