തിരിച്ചറിവുകൾ
+++———————-+++

അന്നു പതിവിലും നേരത്തെ നന്ദൻ ഫ്ളാറ്റിലെത്തി. ആര്യ എവിടെപ്പോയിരിക്കും? നന്ദൻ ആലോചിച്ചു.

‘ഓ, അല്ലെങ്കിലും ഞങ്ങൾക്കിടയിൽ അത്തരമൊരു അന്വേഷണമില്ലല്ലോ ‘.

മുംബൈ മഹാനഗരത്തിലെ തിരക്കിനിടയിൽ അതിനൊന്നും വലിയ കാര്യമില്ലല്ലോ.

ചെമ്മീൻ കയറ്റുമതിയുടെ കണക്കുകൂട്ടലുകളുടെ ലോകത്ത് താനും അവളെ മറന്നു.

അർദ്ധരാത്രിയിൽ ഓഫീസ് ബോയ് വിക്രം ഗൗഡ കാറിൽ ഇറക്കിയിട്ടു പോകും.

മരവിച്ചു കിടക്കുന്ന ആര്യയുടെ ശരീരത്തിൽ കടമ പോലെ തീർക്കുന്ന ബന്ധം.

ഇരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു… താൻ അവളെ നിരന്തരം അവഗണിക്കുകയായിരുന്നോ?

“ആനന്ദ്… ഗുഡ് നൈറ്റ് ,അപ്പോൾ നാളെ കാണാം ,ഡിയർ “
അവൾ ആനന്ദിനെആശ്ലേഷിച്ചു.

നന്ദനോടൊപ്പം മിയാമി നൈറ്റ് ക്ലബ്ബിൽ മധുവിധുവിന്റെ പുതുമയിൽ പോകുമ്പോഴായിരുന്നു ആനന്ദുമായുള്ള ബന്ധത്തിന്റെ തുടക്കം.

“നന്ദാ, നിന്റെ സെലക്ഷൻ സൂപ്പറാണല്ലോ”, കണ്ണിറുക്കികൊണ്ട് ആര്യയെനോക്കി ആനന്ദ് പറഞ്ഞപ്പോൾ ആ കണ്ണുകൾക്കൊരു തിളക്കമുണ്ടായിരുന്നു.

നന്ദനെ നോക്കി മരവിച്ചശരീരവും മനസ്സുമായി ഇരിക്കുമ്പോൾ ദിവസവും കൃത്യമായി വരുന്ന ആനന്ദിന്റെ ഫോൺ കോളുകൾ.

ആദ്യമൊക്കെ അവഗണിച്ചെങ്കിലും പിന്നീട് വല്ലാത്തൊരഭിനിവേശമായി മാറുകയായിരുന്നല്ലോ ആര്യക്ക്.

‘നീ എന്താ ഇത്ര വൈകിയതെന്ന് ‘ അവളോടു ചോദിച്ചില്ല.

ഒരു മുറിയിലെങ്കിലും വിഭിന്നമായി സഞ്ചരിക്കുന്ന മനസ്സുകൾ…

ഓൺലൈൻലോകത്ത് കാമുകൻമാരുടെയെണ്ണം കൂടിയപ്പോൾ മാത്രമാണല്ലോ മനസ്സിന്റെ കോണിലെവിടെയോ വേദനതുടങ്ങിയത്.

“നിങ്ങൾ ഒരു ഭർത്താവാണോ? എന്റെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞില്ലേ?” ആര്യയുടെ മുനയുള്ള ചോദ്യങ്ങൾ !

കഴുത്തിന് പിടിച്ചമർത്തി… അവളുടെ ഫോൺ ഡയൽ ചെയ്ത്ആനന്ദിനെ കരച്ചിൽ കേൾപ്പിച്ച് ആനന്ദിക്കുകയായിരുന്നു.

“നന്ദേട്ടാ…. എപ്പോഴാണ് എന്നെ കൂടെ കൂട്ടുക… “,അപർണ്ണയുടെ ചോദ്യത്തിന് “അടുത്ത ഓണത്തിന് നിന്നേംകൊണ്ടു പറക്കും മുംബൈയ്ക്ക് “,എന്നായിരുന്നു സ്ഥിരം മറുപടി.

“നന്ദാ.. നമ്മുടെ നിലക്കും വെലക്കും നിൽക്കുന്ന ബന്ധമാവേണ്ടത്, നമ്മുടെ പാർട്ണർ നാരായണവർമ്മയ്ക്ക് നിന്നോട് നല്ല താല്പര്യമാണ്,ഒരൊറ്റമോളാ ആര്യ, നീ മറുത്തൊന്നും പറയേണ്ട “.ശേഖരൻ മാമന്റെ വാക്കുകൾ.എല്ലാം പെട്ടന്നു തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

തന്റെ ആദ്യരാത്രിയിൽ മാധവ വാര്യരുടെ നീണ്ട നിലവിളിയും വടക്കിനിയിലെ കഴുക്കോലിൽ തൂങ്ങി നിൽക്കുന്ന അപർണ്ണയേയുമാണല്ലോ കണ്ടത്.

താഴെ വീണു കിടക്കുന്ന വാടിയ തുളസിക്കതിർ. ‘അതെ, അവൾ നന്മയുടെ വിശുദ്ധിയുടെ ‘ പ്രതീകമായിരുന്നു.

ഒരു പക്ഷേ അവളുടെ ശാപം തന്നെ വേട്ടയാടുന്നുണ്ടാകാം.

മാധവവാര്യരുടെ ഇടയ്ക്കയുടെ ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ട്. അപർണ്ണയുടെ തേങ്ങിക്കരച്ചലിനൊരു താളമായിരുന്നോ അത്?

ഹോ… മകൾ അമൃതയുടെ കോൾ.. “എന്താ മോളേ “, “ഞാൻ ദസറ അവധിക്കു വരുമ്പോൾ അച്ഛനെയും അമ്മയെയും ഒരുമിച്ചുകാണണം”.

“ഉറപ്പല്ലേ അച്ഛാ…”
“നോക്കാം മോളേ… “.

അവൾക്കും തിരിച്ചറിവുകൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. നന്ദൻ ഓർത്തു.

ബാംഗ്ലൂരിൽ എംബിബിഎസിനു പറഞ്ഞു വിട്ടതു തന്നെ എന്റെയും ആര്യയുടെയും പൊട്ടിയ ബന്ധത്തിന്റെ ചങ്ങലക്കിടയിൽക്കിടന്ന് അവൾ ശ്വാസംമുട്ടേണ്ട എന്നു കരുതിയിട്ടാണല്ലോ.
    
“ആര്യാ….. ഈ ബെഡ്ഡിൽ നിന്നും നിന്റെ ഡ്രസ്സ് മാറ്റൂ.. “

“എന്താ നന്ദൻ .. ” ,മദ്യത്തിന്റെ രൂക്ഷഗന്ധം.
ഇവൾ മദ്യപാനവും തുടങ്ങിയിരിക്കുന്നു..

അഴിച്ചിട്ട പാവാടയും അടിവസ്ത്രവും കിടക്കയിൽ കിടക്കുന്നു.

കുഴഞ്ഞു വീണുകിടക്കുന്ന അവളെ കണ്ടപ്പോൾ നീരെടുത്ത കരിമ്പിൻചണ്ടിയാണെന്നു തോന്നി.

നന്ദന്റെ ഫോൺ അടിക്കുന്നുണ്ട്.. യു കെയിലെ കമ്പനി എംഡിയുടെ കോൾ.
തനിക്ക് കോടിക്കണക്കിനു രൂപയുടെ ബിസിനസ്സ് തരുന്നയാൾ.

ആര്യ ഫോണെടുത്തെറിഞ്ഞതും പിന്നെയൊന്നുമാലോചിച്ചില്ല
ആഞ്ഞൊരു തൊഴിയായിരുന്നു.

തറയിൽ ചുരുണ്ടുകൂടിയ അവളെ തിരിഞ്ഞു നോക്കിയില്ല.

“നന്ദൻ.. നന്ദൻ.. ” ,ആര്യയുടെ കരച്ചിൽ…..

അപ്പോൾ മുംബയിലെ തെരുവിലെ കൂരയിൽ പനിപിടിച്ചു കിടക്കുന്ന തന്റെ ഭാര്യയെ ഏതോ നാടോടി ഗോതമ്പു കഞ്ഞി കുടുപ്പിക്കുകയായിരുന്നു.

തൊട്ടടുത്ത ഫ്ളാറ്റിൽ നിന്നും അസംഖാന്റെ ഷഹനായ് സംഗീതം മുഴങ്ങുന്നു.

ആര്യയുടെ കരച്ചിൽ നേർത്തുനേർത്തില്ലാതായി.

രാവിലെ എഴുന്നേറ്റ് നേരെ  കാറിൽക്കയറി നന്ദൻ പതിവിലും നേരത്തെ ഓഫീസിലേക്ക് പുറപ്പെട്ടു..ആര്യ മുറിയുടെ മൂലയിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു.

വേലക്കാരി ഷർമ്മിള വിളിച്ചാണറിഞ്ഞത്.. ഐസിയുവിൽ ശരീരം തളർന്ന് ആര്യ..

മുംബൈയിലെ നോവ ഹോസ്പിറ്റലിന്റെ വരാന്തയിൽ നിന്നും “നിങ്ങളൊരച്ഛനാണോ…” അമ്യത കോളറിൽ പിടിച്ച് നിലവിളിച്ചു കൊണ്ട് ചോദിച്ചു. സ്വന്തം മകളുടെ മുൻപിൽ പരാജിതനായ അച്ഛൻ..

അതൊരുതിരിച്ചറിവിന്റെ തുടക്കമായിരുന്നു.

********************************

“അച്ഛാ’…. ഞാൻ പോകട്ടെ, ഇന്നു മെഡിക്കൽ ക്യാംപ് ഉണ്ട്”.

“മോളേ സൂക്ഷിച്ച് പോകണേ…. ” ,വീൽ ചെയർ ഉരുട്ടിക്കൊണ്ട് ആര്യ വന്നു.

പതുക്കെ വീൽചെയറിൽ നിന്നും വീഴാൻ നോക്കിയ ആര്യയെ നന്ദൻ ചേർത്തു പിടിച്ചു.

ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിൽ താൻ അവളെ നിരന്തരം അവഗണിക്കുകയായിരുന്നല്ലോ.

ശരീരം തളർന്ന തന്നെ കാണുവാൻ ആനന്ദ്ഒരിക്കൽപ്പോലും വന്നില്ലല്ലോ … അവന് ആവശ്യം തന്റെ ശരീരമായിരുന്നല്ലോ. ആര്യ ആലോചിച്ചു.

നന്ദൻ ആര്യയെ നെഞ്ചോടു ചേർത്തു പിടിച്ചു. കണ്ണുനീർത്തുള്ളികൾ ആര്യയുടെ മുഖത്തു പതിച്ചു. അവൾ ആ നെഞ്ചിലെ സ്നേഹത്തിന്റെ ചൂടറിയുകയായിരുന്നു.

ഇരുപത്തിമൂന്നു വർഷങ്ങൾക്കു ശേഷമുള്ള സ്നേഹത്തിന്റെ ചൂട്!

തിരിച്ചറിവായിരുന്നു……  മായാലോകത്തെ തിരിച്ചറിവ്…. അവർ ഇന്ന് അവരുടേതായ സ്വർഗ്ഗലോകത്താണ്…….

LEAVE A REPLY

Please enter your comment!
Please enter your name here