അറ്റ്ലാൻ്റ: അമേരിക്കയിലെ അറ്റ്ലാൻ്റ പൊലീസ് കസ്റ്റഡിയിലിരിക്കെ ഇന്ത്യക്കാരൻ മരിച്ചു. അതുൽ കുമാർ ബാബുഭായ് പേട്ടലാണ് അമേരിക്കൻ എമിഗ്രേഷൻ ആൻറ് കസ്റ്റംസ് എൻഫോഴ്സമെൻറ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. ആവശ്യത്തിനുള്ള രേഖകൾ ഇല്ലെന്ന് ആരോപിച്ചാണ് അറ്റ്ലാൻറ എമിഗ്രേഷൻ വിഭാഗം 58കാരനായ അതുലിനെ കഴിഞ്ഞ ആഴ്ച കസ്റ്റഡിയിലെടുത്തത്.
ഹൃദയാഘാതം മൂലം ആശുപത്രിയിൽ വച്ചാണ് അതുൽ മരിച്ചതെന്ന് അധികൃതർ പറയുന്നു. ഇക്വഡോറിൽ നിന്ന് മെയ് 10നാണ് അതുൽ അറ്റ്ലാൻറ വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ ആവശ്യമുള്ള രേഖകൾ ഇല്ലെന്നു കാട്ടി എമിഗ്രേഷൻ അധികൃതർ അതുലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക വൈദ്യപരിശോധനയിൽ ഇദ്ദേഹത്തിന് ഉയർന്ന രക്ത സമ്മർദ്ദവും പ്രമേഹവും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. രണ്ടു ദിവസം എമിഗ്രേഷൻ വിഭാഗത്തിെൻറ കസ്റ്റഡിയിൽ വെച്ച ശേഷം വീണ്ടും പരിശോധനക്ക് കൊണ്ടുപോയപ്പോൾ ശ്വാസ സംബന്ധിയായ ബുദ്ധിമുട്ട് കെണ്ടത്തിയതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് ഹൃദയാഘാതം മൂലം അദ്ദേഹം മരണപ്പെടുകയായിരുന്നെന്നാണ് അധികൃതർ പറയുന്നത്.