ചിക്കാഗോ: അന്താരാഷ്ട്ര പ്രശസ്തനായ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ചിക്കാഗോ ആതിഥേയത്വം വഹിക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനില്‍ മോട്ടിവേഷന്‍ സ്പീക്കറായി എത്തുന്നു. കണ്‍വന്‍ഷന്റെ എല്ലാ ദിവസങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം വിവിധ വേദികളില്‍ ഉണ്ടാവുമെന്ന് ഫോമാ ഭാരവാഹികള്‍ അറിയിച്ചു. വിഖ്യാതനായ മജീഷ്യന്‍, മികച്ച ചാനല്‍ അവതാരകന്‍ എന്നീ വിശേഷണങ്ങളോടൊപ്പം വിവധ വിഷയങ്ങളില്‍ അവഗാഹമുള്ള പ്രഭാഷകന്‍ കൂടിയാണ് ഗോപിനാഥ് മുതുകാട്.
ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കി ഇന്ദ്രജാല പ്രകടനം നടത്തുന്ന ഇദ്ദേഹം, വ്യത്യസ്ത മാജിക്കല്‍ പ്രോഗ്രാമുകളുമായി ചാനലുകളില്‍ അവതാരകനായിട്ടുണ്ട്. മാജിക്കുള്‍ കൂടാതെയുള്ള മറ്റു പരിപാടികളുടെ അവതാരകനായും മജീഷ്യന്‍ മുതുകാട് പ്രത്യക്ഷപ്പെടുന്നു. കൈരളി ചാനലില്‍ കുട്ടികളുമായിയുള്ള ടോക് ഷോ നടത്തിയിരുന്നു. നിലവില്‍ മീഡിയാ വണ്‍ ടി.വിയില്‍ ‘മലര്‍വാടി ലിറ്റില്‍ സ്‌കോളര്‍’ എന്ന ക്വിസ് പ്രോഗ്രാമിന്റെ ആങ്കറാണ്. സംസ്ഥാന തലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന വൈജ്ഞാനിക മത്സരമാണ് ലിറ്റില്‍ സ്‌കോളര്‍. ചോദ്യോത്തരത്തോടൊപ്പം വിഷയങ്ങളുമായി ബന്ധപ്പെട്ട മാജികും കഥകളുമെല്ലാം ചേര്‍ന്നാണ് അവതരണം.
1964 ഏപ്രില്‍ പത്താം തീയ്യതി മലപ്പുറം ജില്ലയിലെ കവളമുക്കട്ടയില്‍ കവണഞ്ചേരി കുഞ്ഞുണ്ണിനായരുടേയും മുതുകാട് ദേവകിയമ്മയുടെയും മകനായി ജനിച്ചു. പത്താമത്തെ വയസു മുതല്‍ മാജിക്ക് പരിശീലനം ആരംഭിച്ചു.1985 മുതല്‍ പ്രൊഫഷണല്‍ മാജിക് രംഗത്ത് സജീവ സാന്നിധ്യം. 1996ല്‍ ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമി സ്ഥാപിച്ചു. അക്കാദമിയുടെ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു. കുട്ടികള്‍ക്ക് വിനോദത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നു നല്‍കാന്‍ തിരുവനന്തപുരത്ത് മാജിക് പ്ലാനെറ്റ് എന്ന സംരംഭവും തുടങ്ങി.
മാജിക് ആധുനികവല്‍ക്കരിച്ചതിനും ഈ രംഗത്ത് ഒട്ടേറെ പുതുമകള്‍ സൃഷ്ടിച്ചതിനും ലോകമാന്ത്രിക സംഘടനയായ ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് മെജിഷ്യന്‍സിന്റ വിശിഷ്ടാംഗീകാരം, കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചട്ടുണ്ട്. 2002ല്‍ വിസ്മയ ഭാരത യാത്ര 2004ല്‍ ഗാന്ധി മന്ത്ര, 2007ല്‍ വിസ്മയ് സ്വരാജ് യാത്ര, 2010ല്‍ മിഷന്‍ ഇന്ത്യ തുടങ്ങിയ സന്ദേശ ഭാരത യാത്രകള്‍ നടത്തി. ഓര്‍മകളുടെ മാന്ത്രികസ്പര്‍ശം (ആത്മകഥ), മാജിക് മാജിക്, മാജിക് എന്ത് എങ്ങനെ, വാഴകുന്നം ഇന്ദ്രജാല കഥകള്‍, ഗണിതരാമന്റെ കുസൃതികള്‍, ഈ കഥയിലുമൊണ്ടൊരു മാജിക് എന്നിവ മുതുകാട് രചിച്ച പുസ്തകങ്ങളാണ്.
വിത്യസ്തങ്ങളായ വിവിധ പരിപാടികൾ ഉൾപ്പെടുത്തി കൊണ്ട് നടത്തപ്പെടുന്ന ഫോമാ 2018 ഫാമിലി കൺവൻഷന്റെ ആദ്യ ഘട്ട രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ, മുന്നൂറോളം ഫാമിലികളാണ് ഇതു വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിന്റെ സംസ്ക്കാരവും ഭാഷയും പരിചയപ്പെടുന്നതിനൊപ്പം, കേരളീയ ഭക്ഷണവും ഉൾപ്പെടുത്തി കൊണ്ടാണ് ഈ നോർത്ത് അമേരിക്കൻ മലയാളി മഹാമഹം കൊടിയേറുന്നത്.
പുതു തലമുറയ്ക്ക് കേരളീയ സംസ്ക്കാരം പരിചയപ്പെടുത്താനും, പഴയ തലമുറയ്ക്കൊപ്പം യുവ ജനതയുടെ ഒരു നാഷണൽ നെറ്റ് വർക്കും ഉണ്ടാക്കാനാകും എന്നത് ഫോമ പോലുള്ള ദേശീയ സംഘടനകളുടെ പിന്നിലെ ഉദ്ദേശ ശുദ്ധി.
കൺവൻഷനെ കുറിച്ച് അറിയുവാനും, രജിസ്റ്റർ ചെയ്യുവാനും സന്ദർശിക്കുക www.fomaa.net