മാലെ: രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന മാലദ്വീപില്‍ ഇന്ത്യ സൈനിക ഇടപെടല്‍ നടത്തുകതന്നെ വേണമെന്ന് ആരാജ്യത്തെ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്. സൈനിക ഇടപെടല്‍ പാടില്ലെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ചൈന അഭിപ്രായപ്പെട്ടതിന് പിന്നാലെയാണിത്.

മാലദ്വീപില്‍ ഒരുതരത്തിലുള്ള സൈനിക നീക്കവും പാടില്ലെന്നും അത്തരം സാഹചര്യം പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുമെന്നും ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയോട് അടുപ്പം പുലര്‍ത്തുന്ന പ്രസിഡന്റ് അബ്ദുള്ള യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രണ്ട് മുതിര്‍ന്ന ജഡ്ജിമാരെ അറസ്റ്റു ചെയ്യുകയും ചെയ്തതിന് പിന്നാലെ ആയിരുന്നു വിഷയത്തില്‍ ചൈനയുടെ പ്രതികരണം.

രാജ്യത്തുതന്നെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുമെന്ന് മുഹമ്മദ് നഷീദ് അഭിപ്രായപ്പെട്ടു. കലാപമുണ്ടാക്കാന്‍ ആഹ്വാനം ചെയ്യുന്നതിന് തുല്യമാണ് ഇത്തരം ഉപദേശങ്ങള്‍. ഇന്ത്യയുടെ ഇടപെടലിനെ ശുഭാപ്തി വിശ്വാസത്തോടെയാണ് മാലദ്വീപ് കാണുന്നത്. 88 ലും ഇന്ത്യ ഇടപെട്ട് മാലദ്വീപിലെ പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നു. അധിനിവേശക്കാരായല്ല, വിമോചകരായാണ് ഇന്ത്യയെ മാലദ്വീപുകാര്‍ കാണുന്നതെന്നും നഷീദ് ട്വീറ്റുചെയ്തു.

മാലദ്വീപിലെ പ്രതിസന്ധിയില്‍ ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, പുറത്തുനിന്നുള്ള ഇടപെടല്‍ അനുവദിക്കാതെ രാജ്യത്തനകത്തുതന്നെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് മാലെദ്വീപിലെ രാഷ്ട്രീയ പാര്‍ട്ടികളോട് ചൈന അഭ്യര്‍ഥിച്ചിരുന്നു. നഷീദ് അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതാണ് മാലെദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇടയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here