വാഷിംഗ്ടണ്‍: പത്തു വര്‍ഷത്തിനുള്ളില്‍ ലോകം ചുട്ടുപൊള്ളുമെന്ന് പുതിയ റിപ്പോര്‍ട്ട്. കാര്‍ബണ്‍ വ്യാപനത്തില്‍ കുറവു വരുത്തിയില്ലെങ്കില്‍ ലോകത്ത് പ്രവചനാതീതമായ കാലാവസ്ഥാ ദുരന്തങ്ങളുണ്ടാകുമെന്നും യു എന്നിന്റെ ഇന്റര്‍ ഗവണ്മെന്റല് പാനല്‍ ഫോര്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ് യുഎന്നിന്റെ പുതിയ റിപ്പോര്‍ട്ട്. 2015 കൊടും ചൂടില്‍ രാജ്യത്ത് ജീവന് നഷ്ടമായത് 2500 പേര്‍ക്കാണെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ വരാനിരിക്കുന്ന ഉഷ്ണകാലം ഭീകരമായിരിക്കുമെന്നാണ് തിങ്കളാഴ്ച പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അന്തരീക്ഷ താപനില ശരാശരി 1.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലായാല്‍ ഇതിന് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത തരം മാറ്റമാണ് ലോകത്തുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യവസായവത്കരണത്തിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപം കൂടിയാല്‍ ഇന്ത്യ വീണ്ടും അതികഠിനമായ ചൂടിലേക്ക് പോകും. വാഷിംങ്ടന്‍ സര്‍വകലാശാല, ലോകാരോഗ്യ സംഘടന, ക്ലൈമറ്റ് ട്രാക്കര്‍ എന്നിവയില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഭക്ഷ്യക്ഷാമം, ജീവിത സാഹചര്യങ്ങളുടെ ദൗര്‍ലഭ്യം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ കാരണം ദാരിദ്ര്യവും പല മടങ്ങു കൂടും.
അന്തരീക്ഷ താപനില ശരാശരി മൂന്നു ഡിഗ്രിയോ നാലു ഡിഗ്രിയോ വര്‍ധിച്ചാല്‍ പിന്നീട് നിയന്ത്രിക്കാനാകില്ല. നിലവിലെ രീതിയില്‍ മുന്നോട്ടു പോയാല്‍ ശരാശരി ഊഷ്മാവ് 1.5 ഡിഗ്രി സെല്‍ഷ്യസ് എന്ന പരിധി 2030 ന് മുമ്പുതന്നെ മറികടക്കും. അതിനാല്‍ അടുത്ത കുറച്ചു വര്‍ഷങ്ങള്‍ നിര്‍ണായക കാലഘട്ടമാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
ഡിസംബറില്‍ പോളണ്ടില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ ഈ വിഷയവും ചര്‍ച്ച ചെയ്യും. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ നിലപാട് ഉച്ചകോടിയില്‍ നിര്‍ണായകമാകും. ഇന്ത്യന്‍ ഉപദ്വീപില്‍ താപവാദത്തിന് ഏറ്റവും കൂടുതല്‍ ഇരയാകുക കൊല്‍ക്കത്തയും പാക്കിസ്ഥാനിലെ കറാച്ചിയുമായിരിക്കും എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.