തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് വിക്ടേഴ്സ് ചാനൽ വഴി ആരംഭിച്ച ഓൺലൈൻ ക്ലാസുകളുടെ മൂന്നാംഘട്ടം നാളെമുതൽ. നാളെ മുതൽ കൂടുതൽ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടാകും. ആദ്യദിവസങ്ങലിലെ കൗതുകം മാറിയതിന് പിന്നാലെ കുട്ടികളെ ഓൺലൈൻ ക്ലാസുകളിൽ പിടിച്ചിരുത്താൻ പഠനരീതിയിൽ പരിഷകരണം വരുത്താനും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.ക്ലാസിലോ തുടർപ്രവർത്തനങ്ങളിലോ പങ്കെടുക്കുന്നവരുടെ എണ്ണം കുറയുന്നതായും റിപ്പോർട്ടുകളുണ്ട്.
വൈദ്യുതി, നെറ്റ്‌വർക്ക് തകരാര്‍ മൂലം പലയിടത്തും ക്ലാസുകൾ തുടർച്ചയായി ലഭിക്കുന്നില്ല. പല ബൗദ്ധിക നിലവാരത്തിലുള്ള കുട്ടികൾക്ക് ഒരേപോലെ ക്ലാസുകൾ ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്.കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ വർഷം മുഴുവൻ ഓൺലൈൻ ക്ലാസുകൾ തുടരേണ്ടി വന്നാൽ ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാനുള്ള പദ്ധതികളാണു വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. അദ്ധ്യാപകരുടെ ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കാൻ പ്രത്യേക പരിശീലനം നല്‍കും. ഓൺലൈൻ ക്ലാസുകൾക്കു പുറമേ, കുട്ടികൾക്കു വർക്ക്ഷീറ്റുകൾ വീട്ടിലെത്തിച്ചു നൽകുന്ന ഓഫ്‌ലൈൻ പ്രവർത്തനങ്ങൾക്കും സമഗ്രശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കുന്നുണ്ട്.