ചിതലരിക്കാത്ത ചരിത്രത്തിലെ ഒരേട്

കോട്ടപ്പുഴയുടെ തീരത്തുളള ഇരിങ്ങൽ പാറയുടെ പടിഞ്ഞാറ് തലയുയർത്തി നിൽക്കുന്ന കോട്ട.  ഒരു നൂറ്റാണ്ട് മുഴുവൻ സ്വദേശത്തെ വൈദേശിക ശക്തികളിൽ നിന്ന് മോചിപ്പിക്കുവാൻ ധീരമായി പോരാടിയ കുഞ്ഞാലിമാരുടെ കോട്ട.

കോട്ടയുടെ അകത്തളത്തിൽ തൻറെ അനുജരൻമാർക്കൊപ്പം  മരയ്ക്കാർ നാലമൻ എന്ന് വിശേഷിപ്പിക്കുന്ന സാക്ഷാൽ കുഞ്ഞാലി മരയ്ക്കാർ.

കരയിലും കടലിലും കലഹങ്ങളും പക്ഷോഭങ്ങളും അഴിച്ചു വിട്ട പറങ്കിപ്പടകളെ തൻറെ ബുദ്ധി കൂർമ്മതകൊണ്ടും തന്ത്രപരമായ യുദ്ധമുറകൾ കൊണ്ടും സർവ്വോപരി മെയ്കരുത്തുകൊണ്ടും അടിച്ചമർത്തിയും ഒതുക്കി നിർത്തുകയും ചെയ്ത രാജ്യത്തിൻറെ,അഭിമാന നായകൻ.
കുഞ്ഞാലി… താങ്കൾ മറുപടിയൊന്നും പറഞ്ഞില്ല. ഈ ഉപരോധം ഇനിയും നീണ്ടുപോയാൽ   പട്ടിണിയാൽ ആളുകൾ മരിച്ചു വീഴും.  ഇപ്പോൾ തന്നെ സാമൂതിരിയും പറങ്കിപ്പടകളും പരത്തിയിരിക്കുന്ന വാർത്ത, വിദേശികളെ തുരത്താനുളള വ്യാജേന  നാട്ടിൽ കൊളളയും കൊലയും നടത്തുകയാണ് താങ്കൾ എന്നാണ്.

തൻറെ അനുജരൻറെ വാക്കുകൾ കേട്ട് കുഞ്ഞാലി പതിയെ ഇരിപ്പടത്തിൽ നിന്നും എഴുന്നേറ്റു മറുപടി പറഞ്ഞു.”
‘ജനിച്ചു വീണ മണ്ണിനുവേണ്ടി ചോരയും കണ്ണീരും ചീന്തിയ ദേശസ്നേഹികളെ രാജ്യ ദ്രോഹികളായി ചിത്രീകരിച്ചാൽ കാലം അവർക്ക് മാപ്പുകൊടുക്കില്ല. കുഞ്ഞാലി തുടർന്നു.  സാമൂതിരിയേയും തന്നെയും തമ്മിലടിപ്പിച്ച് വിഭജിച്ചു ഭരിക്കാനുളള പറങ്കികളടകളുടെ തന്ത്രമായിരുന്നിതെന്ന് ജനം തിരിച്ചറിയും

അസാന്മാർഗികതയിലൂടെ നടത്തിയിരിക്കുന്ന ഈ ഉപരോധം ഒരുപിടി പോരാളികളെ ഇല്ലായ്മ ചെയ്യുക മാത്രമാണ് എന്നു ഞാനും മനസിലാക്കുന്നു. ശരി…. ! ഞാൻ കീഴടങ്ങാാം. അത് പക്ഷെ നാടിനെ കാർന്നു തിന്നുന്ന പോർച്ചു ഗീസ് ചീമ പന്നികൾക്കു മുന്നിലല്ല.  സാമൂതിരിക്കുമുന്നിൽ.  കുഞ്ഞാലി കീഴടങ്ങുവാൻ തയ്യാറാണെന്ന സന്ദേശം അയച്ചു കൊളളുക.

വേദനാജനകമായിരുന്നെങ്കിലും  ഗാംഭീര്യം തുളുമ്പി നിന്നു ആ വാക്കുകളിൽ.

തൻരെ പ്രധാന അനുയായികൾക്കൊപ്പം കീഴടങ്ങാമെന്ന വ്യവസ്ഥയിൽ ചടങ്ങു നിശ്ചയിച്ചു.  ആർക്കും ജീവഹാനി വരുത്തുവാൻ പാടില്ലെന്നു കൂടി കത്തിൽ ചേർത്തു. ധീരനായ കുഞ്ഞാലിയെ കൊല്ലുകയില്ലെന്ന് താൻ ഉറപ്പു നൽകിയതിനു ശേഷം ആ വാക്കിനെതിരായി പ്രവർത്തിച്ചാൽ തൻറെ സ്വന്തം അണികൾ പോലും തന്നെ വെറുതെ വിടില്ലെന്ന് സാമൂതിരിക്ക് നന്നായി അറിയാം. എങ്കിലും ലൗകിക സുഖങ്ങളോടുളള ആർത്തി ചെറുപ്പക്കാരനും അഹങ്കാരിയുമായ സാമൂതിരിയെ കൂടുതൽ അന്ധനാക്കി

മാർച്ച് 16. കുഞ്ഞാലി സാമൂതിരിയുടെ അടുത്തേക്ക് നടന്നു നീങ്ങി. അരികിൽ വന്ന്  കീഴടങ്ങലിൻറെ സൂചനായി ഉടവാൾ അടിയറവ് വെച്ചു

തലയുയർത്തി സാമൂതിരിയെ നോക്കി. കുഞ്ഞാലി കാണുവാനായി ആ കണ്ണുകളിൽ അലയടിക്കുന്ന ചതി.  “പട്ടാളത്തേയും എന്നെയും വിറപ്പിച്ചു നിർത്തിയ കുഞ്ഞാലിക്കിതെന്തു പറ്റി”. പരിഹാസ്യം കലർന്ന ചോദ്യം. “

വിശക്കുന്നവൻറെ മുന്നിലേയ്ക്ക് മനസറിഞ്ഞു കൊടുക്കുന്ന ഭക്ഷണത്തിന് ഏതു പ്രത്യയ ശാസ്ത്രത്തേക്കാളും വിലയുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. എൻറെ പേരിൽ ഈ മണ്ണിൽ ഒരു നിരപാരിധിയുടേയും സാധുക്കളുടേയും ചോര പുരളരുത്. അവസാനിപ്പിക്കണം ഈ ചോരക്കൊതി.”

“ഉവ്വോ തോൽവിയിലും നിൻറെ നാവിൻറെ കരുത്ത് ചോർന്നിട്ടില്ല അല്ലെ.???

തിരിച്ചടിക്കുവാനുളള ആർജവം നിൻറെ മനസിൽ തിളച്ചു മറിയുന്നു”.  “

നിരായുധനായി നിൽക്കുന്ന ഞാൻ.. ചുറ്റും ആയുധധാരികളായി നിൽക്കുന്ന പട്ടാളത്തിനിടയിൽ നിന്നും എന്ത് നീക്കം നടത്തുവാൻ??? എനിക്കു പറയുവാനുളള കാര്യങ്ങൾ കേൾക്കുവാനുളള പ്രാപ്തി പോലും താങ്കൾക്കില്ല എന്ന് ഞാൻ തിരിച്ചറിയുന്നു.”

ഈ നാടിനെ  കീറിമുറിച്ച സാധുക്കളുടെ ചോരചീന്തിയ  പറിങ്കികളെ തുരത്തുവാൻ ശ്രമിച്ചതാണോ തെറ്റ്?   ഈ നാടിനേയും അതിലെ മനുഷ്യ ജീവികളേയും ഈ നിൽക്കുന്ന പട്ടാള പരിഷകൾക്ക് ഒറ്റി കൊടുത്തത്  ശരിയെന്ന്  താങ്കൾക്ക് തോന്നുന്നുണ്ടോ?”

സാമൂതിരിയുടെ കണ്ണുകളിൽ രോഷം പൂണ്ടു.” നിർത്തെടാ  എൻറെ അപ്രമാദിത്വത്തെ ചോദ്യം ചെയ്ത് നീ പരിശീലിപ്പിച്ചെടുത്ത  കൊടിച്ചി പട്ടികൾ ചാവേണ്ടതു തന്നെയാണ്.”

  കുഞ്ഞാലി സാമൂതിരിയുടെ അടുത്തേക്ക് നീങ്ങി ആ കണ്ണുകളിലേയ്ക്ക് മൂർച്ചയേറിയ നോട്ടത്തോടെ ” അതിന് പഴിചാരേണ്ടത്  ധനവും മാനവും  ഹോമിച്ച  പോരാളികളെയല്ല .. മറിച്ച്  ഈ മണ്ണ് പട്ടാളത്തിൻറെ തേർവാഴ്ചയ്ക്ക് തീറെഴുതി കൊടുത്ത താങ്കളെയാണ്.”

സാമൂതിരിക്ക് കലിയടക്കുവാൻ കഴിഞ്ഞില്ല. എന്നാൽ അപ്പോഴേക്കും അപ്രതീക്ഷിതമായി മറ്റൊന്ന് സംഭവിച്ചു.

പറങ്കി പടത്തലവൻ ഫുർടാഡോ മുന്നിലേക്ക് ആഞ്ഞു കുഞ്ഞാലിയുടെ കൈയ്യ്ക്ക് കടന്നു പിടിച്ചു. അപ്രതീക്ഷിതമായ കടന്നാക്രമണത്തിൽ കുഞ്ഞാലി കുതറിയെങ്കിലും മറ്റു സൈന്യങ്ങളും കൂടി എത്തിയപ്പോൾ തീർത്തും നിസഹായനായിപ്പോയി.

പോർച്ചുഗീസുകാരുടെ കൊടും വഞ്ചനയിൽ സാമൂതിരി പടയാളികളിൽ ക്രോധം ഉളവാക്കി അതവരുടെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുകയും ചെയ്തു. നാട്ടുകാരനായ വീരപുരുഷൻറെ മേൽ പറങ്കി കൂട്ടങ്ങൾ ചതിയിലൂടെ കൈവെച്ചത് അവർക്ക് പൊറുക്കുവാൻ കഴിഞ്ഞില്ല. അവർ കുഞ്ഞാലിയെ രക്ഷിക്കുവാനായി പ്രത്യാക്രമണം തുടങ്ങി.

എന്നാൽ ശക്തമായ പോരാട്ടത്തിലൂടെ  പട്ടാളം കുഞ്ഞാലിയേയും കൊണ്ട് അവരുടെ തട്ടകത്തിലേക്ക് യാത്ര തിരിച്ചു. മറു വശത്ത് കുഞ്ഞാലിയുടെ കോട്ട ഇടിച്ചുനിരത്തി സ്വത്തുക്കൾ കൊളളയടിച്ചു. അങ്ങാടികളും മറ്റും തകർത്തു തരിപ്പണമാക്കി. സാമൂതിരിയുടെ കൊടും വഞ്ചനയിൽ നായൻമാർ തീർത്തും അയാളെ കൈവെടിഞ്ഞു. ജനങ്ങൾ തങ്ങൾക്കിനിയൊരു രാജാവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു.

പടത്തലവൻ ഫുർടാഡോ കുഞ്ഞാലിയുമായി തങ്ങളുടെ ആസ്ഥാനമായ ഗോവയിലേക്ക് തിരിച്ചു.
കുഞ്ഞാലിയും അനുയായികളും അൽപ്പ നാളത്തെ ജയിൽവാസത്തിനു ശേഷം വിചാരണയ്ക്ക് വിധേയരായി.

തൻറെ വിധി മുൻകൂട്ടി മനസിലാക്കിയ കുഞ്ഞാലിയ്ക്ക് ഒരു ഭാവഭേദവും ഉണ്ടായില്ല.

ഇതിനിടയിൽ ടോൻകോവിലെ തടവുമുറിയിൽ കിടക്കുന്ന കുഞ്ഞാലിയ്ക്ക് തൻറെ ഉമ്മയുമായി അവസാന കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങി. പരസ്പരം ആശ്ലേശിച്ചതിനു ശേഷം തൻറെ മകൻറെ കഴുത്തിലുണ്ടായിരുന്ന പട്ടുറുമാൽ എടുത്തു.” മോനെ… അവർ നിനക്ക് എന്തെങ്കിലും ആപത്തുവരുത്തുവാൻ തുടങ്ങുമ്പോൾ എനിക്കൊരു അടയാളമയക്കണം. എൻറെ മോൻ ധൈര്യമായിരിക്കണം. റബ്ബ്  നിന്നെ കാക്കട്ടെ.  തിരിച്ചു ആ ഉമ്മയെ ആശ്വസിപ്പിക്കുവാൻ കുഞ്ഞാലിയ്ക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല. അവർ മടങ്ങി.

കുഞ്ഞാലിയുടെ വിധി ദിവസം ആഗതമായി. തലേന്ന് മുഴുവൻ പ്രാർത്ഥനയിൽ മുഴുകി. വൈസ്രോയിയുടെ വരവറിയിച്ചു കൊണ്ട് കാഹളം മുഴങ്ങി.  വധ സ്ഥലത്ത് അലങ്കരിച്ചിരുന്ന പീഢത്തിൽ അദ്ദേഹം ഉപവിഷ്ടനായി. അരികിൽ ആർച്ചു ബിഷപ്പും ഉണ്ട്. കുഞ്ഞാലി മരയ്ക്കാരേയും മറ്റ് അനുയായികളെയും കൊണ്ടു വന്നു നിർത്തി. മരണത്തിൻറെ മാലാഖ മുന്നിൽ വന്നു നിൽക്കുമ്പോഴും കുഞ്ഞാലിയുടെ ഗംഭീരവും ധീരവുമായ പെരുമാറ്റം കഠിന ഹൃദയരായ ശത്രുക്കളുടെ ഇടയിൽ പോലും ആശ്ചര്യവും ആദരവും നേടിയെടുത്തു.  ജനങ്ങൾ നിശബ്ദരായി. തൻറെ മുന്നിലും പിന്നിലുമായി കൂടിയിരിക്കുന്ന ജനലക്ഷങ്ങളുടെ നേർക്ക് കണ്ണോടിച്ചു. ശേഷം  ഇമകൾ അടച്ചു കഴുത്ത് താഴ്ത്തി കൊടുത്തു.

പറങ്കികളുടെ ചെണ്ട ഗോര ശബ്ദത്തിൽ അലയടിച്ചു. കുഞ്ഞാലിയുടെ കഴുത്തിലേയ്ക്ക് മഴു ആഴ്ന്നിറങ്ങി.

ശത്രുപക്ഷത്തിനിടയിൽ പോലും രാജ്യത്തിൻറെ അഭിമാനം വാനോളമുയർത്തി  ആ ധീര ദേശാഭിമാനി രക്തസാക്ഷിയായി. ഒപ്പം തൻറെ നാൽപ്പത് അനുയായികളും.

അങ്ങകലെ മകൻറെ വരവ് നോക്കിയിരുന്ന ഉമ്മയുടെ കാത്തിരിപ്പ് വിഫലമായി. തൻറെ മകൻറ ഉറുമാലിൽ ചോര പുരണ്ടതായി അനുഭവപ്പെട്ടു. തൻറെ പ്രിയ പുത്രൻ ഇനി മടങ്ങി വരില്ലെന്ന് ബോധ്യമായി.

പറങ്കി പട കുഞ്ഞാലിയുടെ മൃതശരീരത്തിൽ വീണ്ടും ക്രൂരത കാട്ടി. ശിരസ് നാലായി അറുത്തെടുത്ത് പല സ്ഥലങ്ങളിലായി പ്രദർശന വസ്തുവാക്കി.  ശിരസ് ഉപ്പ് പുരട്ടി കണ്ണൂരിലേയ്ക് അയച്ചു. അവിടുത്തെ ജനങ്ങളെ ഭയവിഹ്വലരാക്കുവാനായി. പിന്നീട്  ആ വീരപുത്രൻറെ ശരീരം മരയ്ക്കാർ കോട്ടയിൽ ഖബറടക്കി. ധീരനായ പുത്രന് ജന്മം നൽകിയ ഉമ്മയും തൊട്ടരികിൽ തന്നെ അന്ത്യ വിശ്രമം കൊണ്ടു.

സ്വന്തം മണ്ണിനെ ഇത്രയേറെ സ്നേഹിച്ച,  കുബേര കുലത്തിൽ ജനിച്ചു ഒടുവിൽ നാടിനു വേണ്ടി കുചേലനായി തീർന്ന ആ വീരപുരുഷൻ .. ആ വിപ്ലവ പോരാളി ഇന്നും ജനമനസുകളിൽ ജീവിക്കുന്നു.

കുഞ്ഞാലി മരയ്ക്കാർ എന്ന വിപ്ലവനായകൻറെ ചെറിയൊരു ഏട് അവതരിപ്പിക്കുമ്പോൾ ഞാനും ആ ചരിത്ര കാലത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. കോട്ടപ്പുഴയും ഇരിങ്ങൽപ്പാറയും വെളളിയാങ്കല്ലുമൊക്കെ  നേർക്കുന്നേർ നിന്ന് ചരിത്രത്തെ സാക്ഷ്യപ്പെടുത്തി തന്നു.  അതുകൊണ്ട് തന്നെ ചരിത്ര സത്യങ്ങളെ നിലനിർത്തി സ്വത സിദ്ധമായി എഴുതുവാൻ സാധിച്ചു എന്ന് ഞാൻ കരുതുന്നു. പുതിയ തലമുറയ്ക്കായ് എൻറെ തൂലിക തുമ്പിലൂടെ ഞാൻ പകർന്നു നൽകുന്നു ഈ ചരിതം.

kunjali marakkar

LEAVE A REPLY

Please enter your comment!
Please enter your name here