മുംബൈ: ദുരൂഹസാഹചര്യത്തിൽ മരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന് ലഹരിമരുന്ന് എത്തിക്കുന്നതിൽ കാമുകി റിയ ചക്രവർത്തി നിർണായക പങ്കു വഹിച്ചതായി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കുറ്റപത്രം. മുൻനിര ബോളിവുഡ് നടിമാരായ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരുമായി ബന്ധപ്പെട്ട ലഹരി ആരോപണങ്ങളും അവരുടെ മൊഴികളും കുറ്റപത്രത്തിലുണ്ട്.
റിയ, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ മുൻ മാനേജർ, വീട്ടുജോലിക്കാർ, ലഹരി ഇടപാടുകാർ എന്നിവരടക്കം 33 പേർക്കെതിരെയാണ് 11,700 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അനുബന്ധ രേഖകൾ കൂടിച്ചേരുമ്പോൾ 40,000 പേജിൽ അധികമാകും. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അവകാശപ്പെടുന്നു.
സുശാന്തിന്റെ 15 കോടി റിയ തട്ടിയെടുത്തെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുന്നതിനിടെയാണു ലഹരി വിവരങ്ങൾ അടങ്ങിയ വാട്സാപ് ചാറ്റ് കണ്ടെത്തിയതും എൻസിബി അന്വേഷണമാരംഭിച്ചതും.