സിനിമയിൽ പതിനഞ്ചു വർഷം പിന്നിടുന്ന
മംമ്ത മോഹൻദാസ് നിർമ്മാതാവിന്റെയും
സംവിധായികയുടെയും കുപ്പായം
അണിയാൻ ഒരുങ്ങുന്നു
ഒരു ’മയുഖ”മാണ് മംമ്ത മോഹൻദാസിനെ മലയാളത്തിന് സമ്മാനിച്ചത്. ഹരിഹരൻ വെള്ളിത്തിരയ്ക്ക് നല്കിയ നക്ഷത്രം. ആദ്യ സിനിമ കഴിഞ്ഞു വെള്ളിത്തിരയോട് എന്നന്നേക്കുമായി വിട പറയാനായിരുന്നു മംമ്തയുടെ തീരുമാനം.എന്നാൽ സിനിമ മംമ്തയെ സ്നേഹിക്കാൻ തുടങ്ങിയിട്ട് പതിനഞ്ചു വയസായി.’ഡാഡി മമ്മി’ പാടി ഗായികയായി തിളങ്ങിയപ്പോൾ മംമ്തയിലെ പാട്ടുകാരിയെയും കണ്ടു.പിന്നേ എത്രയോ മംമ്ത പാട്ടുകൾ,മംമ്ത സിനിമകൾ .കാൻസറിനെ തോല്പ്പിച്ചപ്പോൾ മംമ്തയുടെ മുഖത്ത് നിശ്ചയദാർഢ്യം കണ്ടു.മംമ്ത എന്നും ഇങ്ങനെയാണ്.എല്ലാത്തിനെയും ചിരി തൂവി സ്വീകരിക്കും.ജീവിതത്തിലെഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതും ചിരിതൂവി.
ആദ്യമായി ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക് പ്രവേശിക്കുകയാണല്ലേ?
മംമ്ത മോഹൻദാസ് പ്രൊഡ് ക് ഷൻസ് എന്നാണ് നിർമ്മാണ കമ്പനിയുടെ പേര്. ആദ്യ സിനിമ ഉടൻ ഉണ്ടാവും.’മയൂഖം’ ചെയ്ത് രണ്ടു വർഷം കഴിഞ്ഞപ്പോൾ സിനിമ നിർമ്മിക്കാൻ ആലോചിച്ചതാണ്. പിന്നീട് ഉപേക്ഷിച്ചു. എന്നാൽ ആ സംരംഭം ഉണ്ടാവണമെന്ന് വീണ്ടും തോന്നി. താരങ്ങളെ തീരുമാനിച്ചു വരുന്നു.സിനിമ ഒരു ബിസിനസ് കൂടിയാണ്. അങ്ങനെ വരുമ്പോൾ പരിചിത മുഖം വേണം. നിർമ്മിക്കുന്ന ആദ്യ സിനിമയിൽ അഭിനയിക്കാൻ സാദ്ധ്യതയില്ല. എന്നാൽ അതിഥി വേഷം വന്നാൽ അഭിനയിക്കും.പാട്ടുകൾ എനിക്ക് ഇഷ്ടമാണ്. മൂന്നു പാട്ടുകൾ ഉണ്ടാവും. ന്യുജനറേഷൻ പാട്ടാണ്. ആർക്കും മൂളി പാടാവുന്ന ഒരു പാട്ടും ഉണ്ടാവും.സിനിമ നിർമ്മിക്കുമ്പോൾ ഞാനും ഒരു നിർമ്മാതാവിനെ പോലെ ചിന്തിക്കുമായിരിക്കും.
സംവിധാനം മംമ്ത മോഹൻദാസ് എന്ന് എപ്പോൾ പ്രതീക്ഷിക്കാം ?
വൈകാതെ അതും ഉണ്ടാവും. ആദ്യം നിർമ്മാണം.അതു കഴിഞ്ഞ് സംവിധാനം എന്നാണ് തീരുമാനം. ഒരു നല്ല
സിനിമയിലൂടെ സംവിധായികയാവണം.എന്നാൽ അധികം കാത്തിരിക്കേണ്ടി വരില്ല.
സിനിമയിൽ 15 വർഷം. പിന്നിട്ട ആ യാത്ര എങ്ങനെ പോവുന്നു?
ഏറെ രസകരമാണ് യാത്ര. വിശ്വാസം വരുന്നില്ല. ആ യാത്ര തുടരട്ടെ. ഇനിയും ഒരുപാട് മുൻപോട്ട് പോവണം.ചെറിയ ഇടവേളകൾ ഇടയ്ക്ക് സംഭവിച്ചു. കഥ തുടരുന്നു, മൈ ബോസ് , ടു കൺട്രീസ് എന്നീ സിനിമയിലൂടെ ശക്തമായി മടങ്ങി വരാൻ സാധിച്ചു.ഫോറൻസിക്കാണ് അടുത്ത ചിത്രം. ടൊവിനോ തോമസിനൊപ്പം ആദ്യമാണ്.
ബഹ് റൈനിൽ ജനിച്ചു വളർന്ന് യു.എസിലും കേരളത്തിലുമായി ജീവിക്കുമ്പോഴും ഏതാണ് ഏറ്റവും പ്രിയ നഗരം?
കണ്ണൂർ. എന്റെ ജീവിതം തുടങ്ങുന്നതു അവിടെയാണ്. ഒരു പോസിറ്റീവ് വൈബ് എപ്പോഴും ആ നഗരം തരുന്നു. കൊച്ചിയോ കോഴിക്കോടോ പോലെ വലിയ വളർച്ച കൈവരിക്കാത്ത നഗരമാണ് എയർപോർട്ട് വരുന്നതുവരെ കണ്ണൂർ. ആദ്യമായി ഗ്രാമീണഛായയും ക്ഷേത്രങ്ങളും തെയ്യങ്ങളും കണ്ടത് അവിടെയാണ്. ഒരുപരിധിവരെ ഗ്രാമാന്തരീക്ഷം കണ്ണൂരിൽനിന്ന് മാറാതെ നില്ക്കുന്നു.ഇപ്പോൾ ഏറ്റവും മിസ് ചെയ്യുന്നത് കണ്ണൂരിനെയാണ്. എന്റെ ഹൃദയത്തിന്റെ ഭാഗമാണ് എന്നും കണ്ണൂർ. ജീവിതത്തിൽ പുതിയ കാഴ്ചകൾ കാട്ടിത്തന്ന നാട്. തെയ്യം കെട്ടുന്നവരെ ദൈവമായാണ് കാണുന്നത് . എല്ലാം വേറിട്ട കാഴ്ചകൾ. മട്ടന്നൂരാണ് ഡാഡിയുടെ തറവാട്.കണ്ണൂരിന്റെ ചരിത്രം ഡാഡിക്ക് അത്യാവശ്യം അറിയാം. എന്നാൽ ഡാഡിയുടെ പതിനേഴു വയസിൽ ഡാഡി അവിടം വിട്ടു ഗൾഫിൽപ്പോയി. നല്ല ആളുകളെ കണ്ണൂരിൽ പോയാൽ കാണാമെന്ന് പറയാറുണ്ട്. സ് നേഹവും നന്മനിറഞ്ഞ മനസുമാണ് അവർക്ക്. എന്നാൽ രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ചില കളങ്കം അവിടെ ഉണ്ടായിട്ടുണ്ട്.അതു മാറ്റി നിറുത്തിയാൽ സുന്ദരമാണ് . ബഹ് റൈനിൽനിന്ന് എല്ലാ അവധിക്കാലത്തും നാട്ടിൽ പോവുന്നത് ഡാഡിക്ക് നിർബന്ധമാണ്. അവിടെയാണ് ബന്ധുക്കൾ എല്ലാം. എന്നേക്കാൾ മുതിർന്ന കസിൻസ് ഉണ്ടായിരുന്നതിനാൽ അവിടെ എനിക്ക് ചേട്ടൻമാരെയും ചേച്ചിമാരെയും കിട്ടി.
ലോസ് ഏഞ്ചൽസിലെ താമസം മംമ്തയുടെ ജീവിതത്തിൽ വരുത്തിയ മാറ്റം?
കണ്ണൂരു കഴിഞ്ഞാൽ പ്രിയ നാടാണ് ലോസ് ഏഞ്ചൽസ്. യു.എസിൽ പോവണമെന്ന് ഒരിക്കലും ആഗ്രഹിച്ചില്ല. ആ നഗരം എന്നെ വിളിക്കുമെന്ന് കരുതിയില്ല. ബഹ് റൈനിൽ ജനിച്ചു വളർന്നതിനാൽ യു. എസ് എന്റെ സ്വപ്ന ഭൂമിയായിരുന്നില്ല.ലോസ് ഏഞ്ചൽസിൽ പോയശേഷം ജീവിതം നന്നായി പഠിക്കാൻ കഴിഞ്ഞു. ഒറ്റയ്ക്ക് ഒരു നാട്ടിലേക്ക് പോവുന്നത് ആദ്യം. ചികിത്സയ് ക്കായാണ് പോയത്. അവിടെ എന്നെ സഹായിക്കാൻ ആരുമില്ല. വെള്ളം, വൈദ്യുതി , താമസം,തുടങ്ങി നൂറുകൂട്ടം കാര്യങ്ങൾ .എല്ലാം ഒറ്റയ്ക്ക് ചെയ്തു. ആ സമയത്ത് ആരോഗ്യസ്ഥിതി അത്ര നല്ലതല്ല. ഒരു വെല്ലുവിളി പോലെ ഏറ്റെടുത്തു. ധൈര്യം സ്വയം സംരംഭിച്ച് എല്ലാം ചെയ്തു. ഇവിടത്തെ എല്ലാ ചികിത്സയും പരാജയപ്പെട്ടശേഷമാണ് യുഎസിൽ പോവുന്നത്. തുടർ ജീവിതം ഉണ്ടാവുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. ഇമ്മ്യൂണൽ തെറാപ്പി ചികിത്സയുടെ ഭാഗമായാണ് പോയത്. ഏക ചികിത്സ മാർഗം. അതിൽനിന്നു കൊണ്ട് ജീവിതം തിരികെ പിടിക്കണം. ഇമ്മ്യൂണൽ തെറാപ്പിയുടെ മരുന്ന് കണ്ടു പിടിച്ചത് 1984ൽ ആണ്. ആ വർഷമാണ് ഞാൻ ജനിക്കുന്നത്. അഞ്ചര വർഷമായി ലോസ് ഏഞ്ചൽസിൽ താമസം.
ചികിത്സ ഇപ്പോഴും തുടരുകയാണോ?
മാസത്തിൽ ഒരു പ്രാവശ്യം ഇമ്മ്യൂണൽ തെറാപ്പിയുണ്ട്. നേരത്തെ രണ്ടു പ്രാവശ്യമായിരുന്നു. ഒരുപാട് ചികിത്സയിലൂടെ കടന്നു പോവുകയും പിന്നീട് നിറുത്തുകയും ചെയ്തപ്പോൾ രോഗം വീണ്ടും വന്നു. ഇമ്മ്യൂണൽ തെറാപ്പിയുടെ മരുന്ന് മുപ്പതു ശതമാനം ആളുകളിൽ മാത്രമാണ് വിജയപ്രദം. അതിൽ ഒരാളാണ് ഞാൻ. മരുന്നു പരീക്ഷണങ്ങളുടെ വലിയ യാത്ര കഴിഞ്ഞാണ് ഇവിടെ വരെ എത്തിയത്.മൂന്നു പ്രാവശ്യം രോഗംവന്നു.