കിഴക്കൻ പത്രോസ് എന്ന സിനിമയിൽ മമ്മൂട്ടിയെ ഡാൻസ് പഠിപ്പിക്കാൻ പ്രഭുദേവ എത്തിയ സംഭവം വിവരിച്ച് സംവിധായകൻ ടി എസ് സുരേഷ് ബാബു. ചിത്രത്തിലെ നീരാളി പെണ്ണിന്റെ എന്ന ഗാനം ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് പ്രഭുദേവയും, അച്ഛനും ഡാൻസ് മാസ്‌റ്ററുമായ സുന്ദരൻ മാസ്‌റ്ററും എത്തിയത്. സഫാരി ടിവിയ‌്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അനുഭവം വിവരിച്ചത്.
ടി. എസ് സുരേഷ് ബാബുവിന്റെ വാക്കുകൾ-‘
ഞാൻ ചെയ‌്തതിൽ ഏറ്റവും വലിയ പാട്ടുള്ള സിനിമ കിഴക്കൻ പത്രോസ് ആണ്. നീരാഴി പെണ്ണിന്റെ എന്നുപറയുന്ന പാട്ടിൽ നാൽപ്പതോളം ഡാൻസേഴ്‌സ് ഉണ്ട്. മമ്മൂക്ക, ഉർവശി തുടങ്ങി ജനാർദ്ദനൻ ചേട്ടൻ, മണിയൻ പിള്ള രാജു, സൈനുദ്ദീൻ അങ്ങനെ എല്ലാവരും ഡാൻസ് കളിക്കണം. രണ്ടുദിവസം മുമ്പുതന്നെ ജനാർദ്ദനൻ ചേട്ടനും മണിയൻ പിള്ള രാജുവുമൊക്കെ പ്രാക്‌ടീസിന് പോയി. ഉർവശിയും തലേദിവസമേ പ്രാക്‌ടീസിന് എത്തി. മമ്മൂക്ക മാത്രം സമയമുണ്ടല്ലോ, നമുക്കത് നോക്കാമെന്ന് പറഞ്ഞു. സെറ്റിൽ വന്ന് മമ്മൂക്ക കാണുന്നത് 40 ഡാൻസേഴ്‌സിനെയാണ്.
ഏറ്റവും രസം അതിൽ ഒരുവശത്ത് സുന്ദരൻ മാസ്‌റ്ററും മറ്റൊരു വശത്ത് പ്രഭുദേവയും ആയിരുന്നു എന്നതാണ്. സുന്ദരൻ മാസ്‌റ്റർ അന്നത്തെ ഏറ്റവും വലിയ ഡാൻസ് മാസ്‌റ്റേഴ്‌സിൽ ഒരാളും പ്രഭുദേവയുടെ പിതാവുമാണ്. പ്രഭുദേവ അന്ന് അഭിനയിച്ച് തുടങ്ങിയിട്ടുമുണ്ട്.കമലഹാസനു വേണ്ടിയാണോ ഇവർ വന്നതെന്നാണ് മമ്മൂക്ക എന്നോട് ചോദിച്ചത്. പക്ഷേ ഓകെ പറയുന്നതുവരെ ഡാൻസ് ചെയ്യാൻ അദ്ദേഹം തയ്യാറായി. വളരെ നന്നായി അദ്ദേഹമത് ചെയ്യുകയും ചെയ‌്തു. തിയേറ്രറിൽ നിറഞ്ഞകൈയടിയായിരുന്നു മമ്മൂക്കയുടെ ഡാൻസിന് ലഭിച്ചത്’.