പി.പി. ചെറിയാൻ
കലിഫോർണിയ: സാൻമാറ്റിയൊ കൗണ്ടിയിലെ കൊവൽ റാഞ്ച് സ്റ്റേറ്റ് ബീച്ചിൽ കുളിക്കാനിറങ്ങിയ 12 വയസുള്ള ഇന്ത്യൻ വിദ്യാർഥിയെ കാണാതായി. ഏഴാം ഗ്രേഡ് വിദ്യാർഥിയായ അരുണെ പ്രുതി പിതാവിനും സഹോദരനുമൊപ്പമാണ് ബീച്ചിൽ എത്തിയത്. ബീച്ചിലെ അപകടസ്ഥിതി മനസിലാക്കാതെയാണ് മൂവരും കുളിക്കാനിറങ്ങിയത്.
മൂന്നു പേരെയും തിരമാലകൾ കൊണ്ടു പോയെങ്കിലും നീന്താനറിയാവുന്ന പിതാവ് തരുൺ ഇളയ മകനെ (8 വയസ്) രക്ഷിച്ചെങ്കിലും അരുണെയെ രക്ഷിക്കാനായില്ല. ജനുവരി 18നായിരുന്നു സംഭവം. രണ്ടു ദിവസം ഹെലികോപ്റ്ററും ബോട്ടും ഉപയോഗിച്ച് കുട്ടിയെ തിരഞ്ഞെങ്കിലും ജനുവരി 19ന് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് കോസ്റ്റൽ ഗാർഡ് പറഞ്ഞു.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പിതാവ് അഭ്യർഥിച്ചു. അന്വേഷണം അവസാനിപ്പിക്കുക എന്നത് വളരെ ദുഃഖകരമാണെങ്കിലും സൂചനകൾ ലഭിച്ചാൽ അന്വേഷണം പുനഃരാരംഭിക്കുമെന്നും കോസ്റ്റർ ഗാർഡ് അംഗം വ്യക്തമാക്കി.