ഒക്കലഹോമ: അയല്‍വാസിയെ കൊലപ്പെടുത്തിയ ശേഷം അയാളുടം ഹൃദയം പാകം ചെയ്ത് ബന്ധുക്കള്‍ക്ക് നല്‍കി യുവാവ്. ഉരുളക്കിഴങ്ങ് ഇട്ടുവച്ച ഈ കറി കഴിച്ച ബന്ധുക്കള്‍ അടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിലായി. അമേരിക്കയിലെ ഒക്കലഹോമയിലാണ് സംഭവം. ബുധനാഴ്ചയാണ് ഇയാള്‍ പൊലീസ് പിടിയിലാവുന്നത്. ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണ്‍ എന്നയാളാണ് പിടിയിലായത്.

അയല്‍വാസിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ലോറന്‍സ് ഇയാളുടെ ഹൃദയം തുരന്നെടുക്കുകയായിരുന്നുവെന്ന് പൊലീസ് മാധ്യമങ്ങളോട് വിശദമാക്കി. കൊലപ്പെടുത്തിയാളുടെ ഹൃദയവുമായി ബന്ധുവിന്‍റെ വീട്ടിലെത്തിയ ലോറന്‍സ് ഹൃദയം പാകം ചെയ്തു വീട്ടുകാര്‍ക്ക് വിളമ്പുകയായിരുന്നു. ബന്ധുവിനും ഭാര്യയ്ക്കുമാണ് ഇയാള്‍ മനുഷ്യ ഹൃദയം പാകം ചെയ്ത് വിളമ്പിയത്.

ഇതിന് ശേഷം ബന്ധുവിനേയും ബന്ധുവിന്‍റെ നാലുവയസ് മാത്രമുള്ള പേരക്കുട്ടിയേയും ലോറന്‍സ് കുത്തിക്കൊലപ്പെടുത്തി. ലോറന്‍സിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ ബന്ധുവിന്‍റെ ഭാര്യ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. അന്ധവിശ്വാസത്തിന്‍റെ ഭാഗമായാണ് ലോറന്‍സ് ഹൃദയം പാകം ചെയ്തതെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ദീര്‍ഘകാലത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങി ഒരാഴ്ച പിന്നിട്ട ശേഷമാണ് ലോറന്‍സ് മൂന്ന് പേരെ കൊലപ്പെടുത്തിയത്. 2017ല്‍ ലഹരി മരുന്ന് സംബന്ധിയായ കേസില്‍ ലോറന്‍സ് അറസ്റ്റിലായിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയ ലോറന്‍സിന് 20 വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചിരുന്നത്. ശിക്ഷ ലഘൂകരിച്ചുകൊണ്ടുള്ള ഒക്കലഹോമ ഗവര്‍ണറുടെ ഉത്തരവ് അനുസരിച്ചാണ് ലോറന്‍സ് പുറത്തിറങ്ങിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here