ന്യൂയോർക്ക്: അമേരിക്കയിലെ മുൻനിര ഇന്ധന പൈപ്പ്ലൈൻ ഓപ്പറേറ്ററായ കൊളോണിയൽ പൈപ്പ്ലൈൻ കമ്പനിക്ക് നേരെ സൈബർ ആക്രമണം. ഇതോടെ കമ്പനിയുടെ മുഴുവൻ പൈപ്പ് ലൈൻ ശൃംഖലകളും അടച്ചു.
അമേരിക്കയിലെ ഗൾഫ് തീരത്തെ റിഫൈനറുകളിൽനിന്ന് കിഴക്കൻ, തെക്കൻ അമേരിക്കയിലേക്ക് ഇന്ധനം കൊണ്ടുപോകുന്ന കമ്പനിയാണ് കൊളോണിയൽ. 8,850 കിലോമീറ്റർ ദൈർഘ്യം വരുന്ന പൈപ്പ്ലൈനുകളിലൂടെ കമ്പനി പ്രതിദിനം 2.5 ദശലക്ഷം ബാരൽ പെട്രോൾ, ഡീസൽ, ജെറ്റ് ഫ്യുവൽ, മറ്റ് ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ എന്നിവ കൊണ്ടുപോകുന്നുണ്ട്.
വെള്ളിയാഴ്ചയാണ് കമ്പനിക്ക് നേരെ ആക്രമണം ഉണ്ടായത്. തുടർന്ന് കമ്പനിയുടെ സംവിധാനങ്ങൾ ഒാഫ്ലൈനാക്കി നിർത്തിവെച്ചു. ആക്രമണം ഐ.ടി സംവിധാനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ സ്വകാര്യ സൈബർ സുരക്ഷ സ്ഥാപനത്തെ കമ്പനി ചുമതലപ്പെടുത്തി. കൂടാതെ മറ്റു സർക്കാർ ഏജൻസികളെയും ബന്ധപ്പെട്ടിട്ടുണ്ട്.
അതേസമയം, എത്രകാലം തങ്ങളുടെ പൈപ്പ് ലൈനുകൾ അടച്ചിടുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടില്ല. അമേരിക്കയുടെ കിഴക്കൻ തീരത്തുനിന്നുള്ള ഇന്ധന വിതരണത്തിെൻറ 45 ശതമാനവും നിർവഹിക്കുന്നത് കൊളോണിയൽ പൈപ്പ്ലൈൻ ആണ്.
വെള്ളിയാഴ്ച രാത്രി ന്യൂയോർക്ക് മെർക്കൈൻറൽ എക്സ്ചേഞ്ചിൽ പെട്രോൾ, ഡീസൽ വിലയിൽ വർധന വന്നിട്ടുണ്ട്. പെട്രോളിന് 0.6 ശതമാനം ഉയർന്ന് ഒരു ഗ്യാലന് 2.1269 ഡോളറിലെത്തി. ഡീസലിന് 1.1 ശതമാനം ഉയർന്ന് 2.0106 ഡോളറിലെത്തി. പൈപ്പ്ലൈനുകൾ എത്രകാലം അടച്ചിടും എന്നതിന് അനുസരിച്ച് വിലയിൽ ഇനിയും മാറ്റം വരാൻ സാധ്യതയുണ്ട്.
2017ൽ ഗൾഫ് തീരത്ത് വീശിയ ഹാർവി ചുഴലിക്കാറ്റിനെ തുടർന്നും കൊളോണിയൽ തങ്ങളുടെ പൈപ്പ്ലൈനുകൾ അടച്ചിരുന്നു. അന്നും ഗൾഫ് കോസ്റ്റ് പെട്രോൾ^ഡീസൽ വില കുതിച്ചുയർന്നു.