കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വക്കിലെത്തി നില്‍ക്കുകയാണിപ്പോള്‍. മുന്നണികള്‍ കൂട്ടലും കിഴിക്കലും തന്ത്രവും മറു തന്ത്രവും മെനയുന്ന തിരക്കിലാണിപ്പോള്‍. കേരളത്തിലെ പ്രധാന മുന്നണികളായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും ശുഭ പ്രതീക്ഷ പുലര്‍ത്തുമ്പോള്‍ ബി.ജെ.പി. ആദ്യമായി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയിലാണ്. തങ്ങള്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അതില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് ഭരണ മുന്നണിയുടെ കണക്ക് കൂട്ടല്‍. ഭരണമുന്നണി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് കേരളത്തെ അഴിമതി സംസ്ഥാനമാക്കി മാറ്റിയെന്ന് വിളിച്ചുപറ ഞ്ഞാല്‍ അത് ജനം വിശ്വസിക്കുമെന്നും അതില്‍ കൂടി തങ്ങള്‍ക്ക് നിഷ്പ്രയാസം വിജയി ക്കാന്‍ കഴിയുമെന്നും ഇടതു മുന്നണിയും കണക്കുകൂട്ടുന്നുണ്ട്. ഇരുമുന്നണികളും കേരളത്തെ പിന്നോട്ട് കൊണ്ടുപോകുക മാത്രമേ ചെയ്തുള്ളു എന്നും തങ്ങള്‍ക്ക് ഒരവസരം തന്നാല്‍ കേരളത്തിനെ ലോകത്തിലെ ഏറ്റവും മികച്ച പ്രദേശമാക്കാം എന്നും, മോഡി സര്‍ക്കാര്‍, കരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കൈയയച്ച് സഹായിക്കുമെന്നും പറഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ജനം തങ്ങളെ ഒരു സീറ്റിലെങ്കിലും വിജയിപ്പിക്കുമെന്നുമാണ് ബി.ജെ.പി. ചിന്തി ക്കുന്നത്. എന്നാല്‍ ഇതില്‍ ആരുടെ പ്രതീക്ഷയാണ് സാക്ഷാത്കരിക്കുകയെന്നത് തിരഞ്ഞെടുപ്പിനുശേഷമേ അറിയാന്‍ കഴിയൂ. ഒന്നുറപ്പാണ് ഇവരില്‍ ആരെങ്കിലുമായിരിക്കും കേരളം ഭരിക്കുക.
തിരഞ്ഞെടുപ്പിലെ ഭാവി പ്രവചനക്കാരായ അഭിപ്രായ സര്‍വ്വെകള്‍ ഇപ്പോള്‍ തന്നെ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. ഭരണകക്ഷിയായ ഐക്യജനാധിപത്യ മുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് അതില്‍ കൂടുതല്‍ സര്‍വ്വെകളും പറയുന്നത്. അത് ഇടതു ക്യാമ്പില്‍ അങ്കലാപ്പ് സൃഷ്ടിക്കുമ്പോള്‍ യു.ഡി.എഫില്‍ ആ ത്മവിശ്വാസവും ആഹ്ലാദവുമുണ്ടാക്കുന്നു എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ അ തിനെ മറികടക്കാനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ്. അഭിപ്രായ സര്‍വ്വെകള്‍ പ്രവചി ക്കുന്നതിനും അപ്പുറത്തേക്കാണ് പലപ്പോഴും പോകാറ് പതിവെങ്കിലും ഇത് ഇടതു ക്യാ മ്പില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അവരുടെ നേതാക്കന്മാരുടെ പ്രസ്താവനയില്‍കൂടി വ്യക്തമാകുന്നു. വീണ്ടും അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയുള്ളതുകൊണ്ട് യു.ഡി.എഫ്. ക്യാമ്പില്‍ അധികാരം പങ്കിടാനുള്ള അടിപിടി യും തുടങ്ങിക്കഴിഞ്ഞു. പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ്സിലും കോണ്‍ഗ്രസ്സിലും. ഗ്രൂപ്പും ഗ്രൂപ്പിനകത്ത് ഗ്രൂപ്പുമുള്ള കോണ്‍ഗ്രസ്സിനേയും കേരളകോണ്‍ഗ്രസ്സിനേയും ഇത് അലട്ടുന്നുണ്ടെന്നു തന്നെയാണ് വിലയിരുത്തല്‍.
അച്യുതമേനോന് ശേഷം കേരളത്തില്‍ ഒരു മുന്നണിയും തുടര്‍ ഭരണം നടത്തി യിട്ടില്ല എന്നതാണ് ഒരു പ്രത്യേകത. ഉമ്മന്‍ചാണ്ടി മന്ത്രിസഭ വീണ്ടും ഭരണത്തില്‍ കയറിയാല്‍ അത് മാറ്റിയെഴുതും. കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിസഭ എന്ന ഖ്യാതി ഇതുവരേയും അച്യുതമേനോന്‍ മന്ത്രിസഭയ്ക്ക് മാത്രമവകാശപ്പെട്ടതായിരുന്നെങ്കില്‍ അതും മാറ്റി എഴുതപ്പെടും. അടിയന്തിരാവസ്ഥയുടെ കാര്‍മേഘം മൂടപ്പെട്ടിട്ടും അച്യുതമേനോന്‍ മന്ത്രിസഭ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന നേട്ടം കൊയ്തു എന്നത് ചെറിയ ഒരു കാര്യമല്ല. ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസ്സിനെ തകര്‍ത്തെറിഞ്ഞിട്ടും അവര്‍ കൂടി ഉള്‍പ്പെട്ട മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ ആ ഭരണം എത്രമാത്രം മികച്ചതായിരുന്നു എന്നതിന് ഉദാഹരമാണ്. അതിനെ മറികടക്കാന്‍ ആര്‍ക്കും ഇതുവരേയും കഴിഞ്ഞിട്ടില്ല എന്നത് നിഷേധിക്കാനാകാത്തതാണെന്നതില്‍ സംശയമില്ല. രണ്ട് മന്ത്രിമാര്‍ക്കെതിരെ ആരോപണമുന്നയിച്ചതൊഴിച്ചാല്‍ മറ്റ് പറയത്തക്ക പോരായ്മകളൊന്നും തന്നെ അച്യുതമേനോന്‍ മന്ത്രിസഭയെക്കുറിച്ച് പറയാനില്ലായിരുന്നു. പ്രത്യേകിച്ച് ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരനെ തിരെയായിരുന്നു കൂടുതലും. പോലീസ് രാഷ്ട്രീയക്കാരുടെ ചട്ടുകവും സേവകരുമെന്ന നിലയിലായിരുന്നു അന്ന് ആഭ്യന്തര വകുപ്പിനെക്കുറിച്ച് ആരോപണമുന്നയിച്ചത്. ആ തല ത്തിലേക്ക് ആഭ്യന്തര വകുപ്പിന്റെ നട്ടെല്ലായ പോലീസിനെ ആക്കിതീര്‍ത്തത് കരുണാകരന്‍ ആയിരുന്നു എന്നതായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. പ്രത്യേകിച്ച് അടിയന്തിരാവസ്ഥയുടെ കാലത്ത്.
ഇപ്പോഴത്തെ മന്ത്രി സഭയുള്‍പ്പെടെ അതിനുശേഷം വന്ന മറ്റു മന്ത്രിസഭകള്‍ക്കൊ ന്നും അത്രകണ്ട് മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി വീണ്ടും അധികാരത്തില്‍ വന്നാല്‍ അത് മാറ്റി എഴുതേണ്ടിവരുമെന്നത് അവര്‍ക്കുള്ള അംഗീകാരമായി കരുതാം. എന്നാല്‍ അത് അവ രുടെ മിടുക്കുകൊണ്ടോ മികച്ച ഭരണംകൊണ്ടോ ആണെന്നു പറയാന്‍ കഴിയില്ല. വികസന പ്രവര്‍ത്തനങ്ങള്‍ കുറച്ചൊക്കെ ചെയ്യാന്‍ ഈ മന്ത്രിസഭയ്ക്കു കഴിഞ്ഞു എന്നത് സമ്മതിക്കേണ്ടതു തന്നെയാണെങ്കിലും അത് കടലില്‍ കായം കലക്കുന്നതിനു തുല്യമായിരുന്നു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള വും, കൊച്ചി മെട്രോയും, സ്മാ ര്‍ട്ട് സിറ്റിയും, വിഴിഞ്ഞം തുറമുഖ പദ്ധതിയും ഈ മന്ത്രിസ ഭയുടെ എടുത്തു പറയാവുന്ന വികസന പ്രവര്‍ത്തനങ്ങളാണ്. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതയില്‍ എത്തിയില്ല എന്നു തന്നെ പറയാം.
എന്നാല്‍ അതിലുപരി അഴിമതി ആരോപണങ്ങള്‍ ഈ മന്ത്രിസഭയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്നു തന്നെ പറയാം. പ്രത്യേകിച്ച് ബാര്‍ കോഴയും, സോളാറും. മന്ത്രിസഭ ബാറില്‍ കിടന്ന് മയങ്ങിയപ്പോള്‍ സോളാറില്‍പ്പെട്ട് മങ്ങുകയാണുണ്ടായത്. മന്ത്രിസഭയിലെ ഒട്ടുമിക്ക മന്ത്രിമാര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുക യാണുണ്ടായത്. കേരളത്തെ മൊത്തത്തില്‍ നാണം കെടു ത്തി എന്നതാണ് സത്യം. അഴി മതി നടത്തിയ മന്ത്രിയാരെന്ന് ചോദിക്കുന്നതിനേക്കാള്‍ അഴിമതി നടത്താത്തവര്‍ ആരെന്ന രീതിയിലേക്ക് പോയി എന്നതാണ് ഈ മന്ത്രിസഭയുടെ സ്ഥിതി.
ആദര്‍ശധീരന്മാരും ജനകീയരുമായി ജനം കരുതിയ മന്ത്രിമാര്‍ പോലും സോളാറി ലും ബാര്‍ കോഴയിലും അകപ്പെട്ടപ്പോള്‍ ഈ മന്ത്രിസഭ അഴിമതി മന്ത്രിസഭയായി മാറി. നിരുത്തരവാദപരവും സ്വജന പക്ഷപാതവും കൂടി ആരോപിക്കപ്പെട്ടതോടെ ഈ മന്ത്രിസഭ കേരളത്തിലെ ഏറ്റവും മോശമായ മന്ത്രിസഭയായി ജനം കരുതി തുടങ്ങി. എന്നാല്‍ അതിനെയൊക്കെ മറികടന്നാണ് ഇപ്പോള്‍ ഈ മന്ത്രിസഭ വീണ്ടും അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വ്വെയില്‍ക്കൂടി സൂചിപ്പിക്കുന്നത്.
വീണ്ടും യു.ഡി.എഫ്. മന്ത്രിസഭ അധികാരത്തില്‍ വന്നാല്‍ അതിനു കാരണം പല താണ്. അവരുടെ വികസന പ്ര വര്‍ത്തനങ്ങള്‍ ജനങ്ങളുടെയിടയില്‍ എത്തി എന്നതാണ് അതിലൊന്ന്. ജനങ്ങള്‍ അവരുടെ വികസന പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നു എന്നുവേണം കരുതാന്‍. ജനത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഒരു സര്‍ക്കാരാണ് തങ്ങളെന്ന് ഉമ്മന്‍ചാണ്ടിയുടെ പ്രചരണം ശരിയായ രീതിയില്‍ എത്തിയെന്നും പറയാം. അടിയന്തിരാവസ്ഥയ്ക്കു ശേഷം ജനത അധികാരമേറ്റപ്പോല്‍ ഇന്ദിരയും കൂട്ടരും ഒരു കാര്യം അടിയുറപ്പിച്ചു പറയുകയുണ്ടായി. കോണ്‍ഗ്രസ്സിനു മാത്രമേ സുസ്ഥിരമായ ഒരു സര്‍ക്കാരിനെ നല്‍കാന്‍ കഴിയൂയെന്ന്.
അന്ന് ദേശായിയും കൂട്ടരും അത് പുച്ഛിച്ചു തള്ളുകയാണുണ്ടായത്. രണ്ടു വര്‍ഷ ത്തിനുശേഷം ജനത സര്‍ക്കാര്‍ തല്ലിപിരിഞ്ഞപ്പോള്‍ ജനം ഇന്ദിരയുടെ വാക്കിനെ അംഗീകരിച്ചു. അതുപോലെയാണ് ഉമ്മന്‍ചാണ്ടിയുടെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നത്. വികസനത്തില്‍ തങ്ങള്‍ മറ്റ് മന്ത്രി സഭകളേക്കാള്‍ മുന്നിലാണെന്ന് ഉമ്മന്‍ചാണ്ടിയും യു.ഡി.എഫ്. നേതൃത്വവും പറയുമ്പോള്‍ അതിന് വിപരീതമായി പ്രതിപക്ഷ നേതാക്കള്‍ക്ക് പറയാന്‍ അവരുടെ കൈവശം യാതൊന്നുമില്ല. മെ ട്രോയും സ്മാര്‍ട്ട്‌സിറ്റിയും, കണ്ണൂരും, വിഴിഞ്ഞവുമൊക്കെ മുന്‍നിര്‍ത്തി യു.ഡി.എഫ്. രംഗ ത്തുവരുമ്പോള്‍ അതൊക്കെ കള്ളമാണെന്ന് പ്രതിപക്ഷം പറയുന്നുണ്ടെങ്കിലും അതൊന്നും പഴയതുപോലെ ഫലിക്കുന്നില്ല എന്നതാണ് സത്യം. അപ്പോഴപ്പോള്‍ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ സംവിധാനങ്ങള്‍ ഇന്ന് ഉണ്ടെന്നതുതന്നെ.
കൊച്ചി മെട്രോ ശുദ്ധ തട്ടിപ്പാണെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ അവിടെ പരീക്ഷ ണ ഓട്ടം നടത്തി ചാണ്ടി അതിന്റെ മുനയൊടിച്ചു. സ്മാര്‍ട്ട്‌സിറ്റിയും, കണ്ണൂരും, വിഴിഞ്ഞ വുമെല്ലാം അതേരീതിയില്‍ത്തന്നെ ഉമ്മന്‍ചാണ്ടി നേരിട്ടു. റോഡുകള്‍ കുണ്ടും കുഴിയും നിറഞ്ഞിരുന്ന കാലത്തുനിന്നും നാലുവരിപാതയെന്ന നിലയിലേക്ക് യു.ഡി.എഫ്. മുന്നേറിയപ്പോള്‍ അതിനേയും പ്രതിപക്ഷം എതിര്‍ത്തു. നാടിന്റെ വിവിധ ഭാഗങ്ങളില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നിര്‍മ്മിച്ച റോഡുകളും മറ്റുമായി അതിനെ യു. ഡി.എഫ്. നേരിട്ടപ്പോള്‍ അതും പ്രതിപക്ഷത്തിന്റെ നെഞ്ചിലേക്കുതന്നെയാണ് തറച്ചത്. അഴി മതിയാരോപണത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്. യു.ഡി.എഫ്. മന്ത്രിസഭ അഴിമതി നിറഞ്ഞതാണെന്നും സ്വജനപക്ഷപാത പരമാണെന്നും പ്രതിപക്ഷം വിളിച്ചുപറയുമ്പോള്‍ സ്വന്തം കണ്ണില്‍ വലിയ കോലിരുന്നിട്ട് അന്യന്റെ കണ്ണിലെ കരടിനെക്കുറിച്ച് പറയുന്നതായിട്ടാണ് ജനം കരുതുന്നത്. അധികാരത്തി ലിരുന്നപ്പോഴും പുറത്തിരിക്കുമ്പോഴും പ്രതിപക്ഷ നേതാക്കന്മാര്‍ നടത്തിയ അഴിമതിയാണ് ജനം കാണുന്നത്. സ്വന്തം മക്കളേയും സ്വന്തക്കാരേയും അതിരുവിട്ട് സഹായിക്കുകയും ഉന്ന തങ്ങളിലെത്തിക്കുകയും വിദേ ശരാജ്യങ്ങളില്‍ വ്യവസായ സ്ഥാപനങ്ങളിട്ടു കൊടുക്കു കയും വന്‍കിട ബൂര്‍ഷ്വ കമ്പനികളില്‍ സുരക്ഷിതരാക്കുക യും ചെയ്യുന്ന പ്രതിപക്ഷനേ താക്കളെയാണ് ജനത്തിന് കാണാന്‍ കഴിയുക. ജനസേവനം വാക്കില്‍ മാത്രമേയുള്ളു എന്നതാണ് ജനത്തിന് മനസ്സിലാക്കാ ന്‍ കഴിയുക. ചുരുക്കത്തില്‍ പ്രതിപക്ഷത്തിന്റെ പിടിപ്പുകേടും സംശുദ്ധിയില്ലായ്മയും മറ്റൊരു കാരണമായി കാണാം. തമ്മില്‍ഭേദം തൊമ്മന്‍ എന്ന് ജനം ചിന്തിക്കുന്നു എന്നുവേ ണം കരുതാന്‍. വീണ്ടും ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നാല്‍ അതായിരിക്കാം പ്രധാന കാരണം. വിശക്കുന്നവന് ഇപ്പോള്‍ അപ്പമാണ് ആവശ്യം. അല്ലാതെ പ്രത്യയശാസ്ത്രമല്ല. വിശപ്പിനേക്കാള്‍ പ്രത്യയശാ സ്ത്രത്തെ മുറുകെ പിടിച്ചകാലം പോയി അതറിയുക.
ബ്‌ളസന്‍ ഹൂസ്റ്റന്‍ blessonhouston@gmail.com