ക്ലീവ്‌ലാന്റ്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ നൂറോളം സ്ത്രീകള്‍ നഗ്‌നരായി പ്രതിഷേധിച്ചു. കലയെ രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തി ട്രംപിനെതിരെ പ്രതിഷേധിക്കാന്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ സ്‌പെന്‍സര്‍ ട്യുണിക്ക് വിളിച്ചു കൂട്ടിയ സമ്മേളനത്തിലാണ് 130 സ്ത്രീകള്‍ നഗ്‌നരായി കണ്ണാടിയും പിടിച്ചു കൊണ്ട് എത്തിയത്. ട്രംപിനെ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന റിപബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ നടക്കുന്നതിന്റെ തലേ ദിവസമാണ് ഇത്തരമൊരു വ്യത്യസ്തമായ പ്രതിഷേധം.
കണ്‍വെന്‍ഷന്‍ നടക്കാനിരിക്കുന്ന സ്ഥലത്തിന് വളരെ അടുത്തായി കാണുന്ന ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഇത് സംഘടിപ്പിച്ചത്. പൊതുനിരത്തില്‍ നഗ്‌നരായി നില്‍ക്കുന്നത് ക്ലീവ്‌ലാന്റില്‍ നിയമത്തിന് എതിരാണെങ്കിലും സ്വകാര്യ വ്യക്തിയുടെ അനുമതിയോടെ അയാളുടെ സ്ഥലത്തു പ്രതിഷേധം സംഘടിപ്പിച്ചതിനാല്‍ ഇതില്‍ പൊലീസിനും ഇടപെടാന്‍ സാധിക്കില്ല.
നഗ്‌നരായി എത്തിയ സ്ത്രീകളുടെ ചിത്രം നവംബര്‍ 8നു നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് പ്രസിദ്ധീകരിക്കുമെന്ന് ട്യൂണിക്ക് പറയുന്നു. ‘എവരിതിംഗ് ഷീ സെയ്‌സ് മീന്‍സ് എവരിതിംഗ്’ എന്ന തലക്കെട്ട് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ നൂറു സ്ത്രീകള്‍ കണ്ണാടിയുമായി റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തേക്ക് നോക്കി നില്‍ക്കുന്ന തരത്തിലാണ് ചിത്രം എടുത്തിരിക്കുന്നത്.
ഇതില്‍ എല്ലാ രൂപത്തിലും, നിറത്തിലും, വണ്ണത്തിലുമുള്ള സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ‘പുരോഗമനവാദികളായ സ്ത്രീകളുടെ അറിവും വിവേകവും, പ്രകൃതി എന്ന ആശയവുമാണ്’ കണ്ണാടിയിലൂടെ പ്രതിഫലിക്കുന്നതെന്നാണ് ട്യൂണിക്കിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. തനിക്കും ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും സ്ത്രീകള്‍ക്കും ന്യൂനപക്ഷത്തിനും എതിരെ ഉണ്ടാവുന്ന പ്രവര്‍ത്തികള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല. അതിനാലാണ് ഇത്തരമൊരു കാര്യം ചെയ്യാന്‍ നിര്‍ബന്ധിതനായതെന്ന് ട്യൂണിക്ക് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here