വാഷിംഗ്ടൺ: അമേരിക്കയിൽ ദേശീയ ആരോഗ്യ കേന്ദ്രവും മോഡേണയും സംയുക്തമായി വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം ആരംഭിച്ചു. 30,000 സന്നദ്ധപ്രവർത്തകരിലാണ് പരീക്ഷണം നടത്തിയത്. വാക്സിൻ ശരിക്കും കൊവിഡിന് ഫലപ്രദമാണൊയെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി കൂടുതൽ തെളിവുകൾ വേണം. സന്നദ്ധപ്രവർത്തകർക്ക് വാക്സിൻ നൽകിയ ശേഷം അവരിൽ രോഗം ബാധിക്കാനുളള സാദ്ധ്യതകൾ നിരീക്ഷിക്കുകയാണ് ശാസ്ത്രജ്ഞർ.
മാർച്ചിൽ വാക്‌സിൻ പരീക്ഷിച്ച 45 പേരിലും കൊവിഡിനെ നിർവീര്യമാക്കുന്ന പ്രതിവസ്‌തു ഉൽപാദിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇത് രോഗമുക്തി നേടിയവരുടേതിന് സമാനമായിരുന്നു. പാർശ്വഫലങ്ങളില്ലയെന്നും കണ്ടെത്തിയിരുന്നു. ചിലരിൽ പനിപോലുള്ള പ്രതികരണങ്ങൾ കണ്ടിരുന്നു. രണ്ട് തവണയാണ് സന്നദ്ധപ്രവർത്തകർക്ക് വാക്‌സിൻ നൽകിയിരുന്നത്. വർഷാവസാനത്തോടെ പരീക്ഷണഫലം അറിയാനാകുമെന്നാണ് ശാസ്‌ത്രജ്ഞർ കരുതുന്നത്.ചൈനയും ബ്രിട്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും കൊവിഡിനെതിരായ വാക്സിൻ പരീക്ഷണം ഈ മാസം ആദ്യം നടത്തിയിരുന്നു. മറ്റു നിരവധി രാജ്യങ്ങളും വാക്സിൻ പരീക്ഷണം നടത്തിവരികയാണ്.