വാഷിങ്ടൺ: ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻറ് പദവിയിൽ എത്തുന്നത് തടയിടാനുള്ള ഒരു സംഘം റിപബ്ലിക്കൻ സെനറ്റർമാരുടെ നീക്കത്തിന് പിന്തുണയുമായി വൈസ് പ്രസിഡൻറ് മൈക്ക് പെൻസും. ഇലക്ട്രൽ കോളേജ് വോട്ടുകൾ അംഗീകരിക്കില്ലെന്ന 11 റിപ്പബ്ലിക്കൻ സെനറ്റർമാരുടെ തീരുമാനത്തിന് അദ്ദേഹം പിന്തുണ അറിയിച്ചതായാണ് റിപ്പോർട്ട്. വോട്ടിലെ കൃത്രിമം എന്ന ആരോപണം അന്വേഷിക്കാൻ കമീഷനെ നിയമിച്ചില്ലെങ്കിൽ ബൈഡന്‍റെ വിജയം അംഗീകരിക്കില്ലെന്നും റിപ്പബ്ലിക്കൻ സെനറ്റർമാർ വ്യക്തമാക്കിയിരുന്നു.
വോട്ട് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ട്രംപിെൻറ നിരന്തരമായ ആരോപണങ്ങൾക്ക് ഇതുവരെ ചെവികൊടുക്കാതിരുന്ന പെൻസ് സെനറ്റർമാരുടെ തീരുമാനത്തിന് പിന്നാലെ ‘അമേരിക്കയിലെ ദശലക്ഷക്കണക്കിന് വോട്ടർമാരുടെ ആശങ്കയൊടൊപ്പം നിൽക്കുന്നുവെന്നും സെനറ്റർമാരുടെ നിലപാട് അംഗീകരിക്കുന്നുവെന്നും’ പറഞ്ഞതായി അദ്ദേഹത്തിെൻറ വക്താവാണ് അറിയിച്ചത്.
ഇലക്ടറൽ കോളജ് വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി ബൈഡന്‍റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് യു.എസ് കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനം ജനുവരി 6നാണ് ചേരുക. ഒാരോ സംസ്ഥാനത്ത് നിന്നുള്ള വോട്ടുകൾ എണ്ണുന്നതിനായി വൈസ് പ്രസിഡന്‍റായ മൈക്ക് പെൻസാണ് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കേണ്ടത്.
വോട്ടിലെ കൃത്രിമം എന്ന ആരോപണം അന്വേഷിക്കാൻ കമീഷനെ നിയമിച്ചില്ലെങ്കിൽ ബൈഡന്‍റെ വിജയം അംഗീകരിക്കില്ലെന്നായിരുന്നു റിപ്പബ്ലിക്കൻ സെനറ്റർമാരുടെ നിലപാട്. ട്രെഡ് ക്രൂസിന്‍റെ നേതൃത്വത്തിൽ 11 സെനറ്റർമാർ ഒപ്പിട്ട സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രസിഡന്‍റായി ചുമതലയേല്‍ക്കുന്നതിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് റിപ്പബ്ലിക്കൻ സെനറ്റർമാരുടെ പുതിയ നീക്കം. എന്നാൽ, ഭൂരിഭാഗം സെനറ്റ് അംഗങ്ങളും ബൈഡനെ പിന്തുണക്കുന്നതിനാൽ പുതിയ നീക്കം വിജയിക്കില്ല.