ന്യുയോര്‍ക്ക്: വാക്‌സിന്‍ പാസ്‌പോര്‍ട്ട് സംബന്ധിച്ച് അവസാനവട്ട ചര്‍ച്ചകളാണ് അമേരിക്കയില്‍ പുരോഗമിക്കുന്നത്. ബൈഡന്‍ ഭരണകൂടവും സ്വകാര്യകമ്പനികളും ഏതു രീതിയില്‍ ഇതു കൈകാര്യം ചെയ്യുകയെന്നാണ് ലോകരാജ്യങ്ങള്‍ നിരീക്ഷിക്കുന്നത്. ഈ വേനല്‍കാലത്ത് രാജ്യം പഴയനിലയില്‍ എത്തുമെന്നാണ് അമേരിക്കന്‍ ജനതക്ക് ജോ ബൈഡന്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. ഇതില്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടിന് കൃത്യമായ പങ്കുവഹിക്കാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കായിയും മറ്റും രാജ്യത്തേക്ക് വരുന്നവര്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ അവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാവുവെന്നതാണ് വാക്‌സിന്‍ പാസ്‌പോര്‍ട്ടിലൂടെ ലക്ഷ്യമിടുന്നത്.കൊവിഡ് മഹാമാരിക്ക് മുമ്പുതന്നെ നിരവധി രാജ്യങ്ങള്‍ വിവിധ വാക്‌സിനേഷനുകളുടെ തെളിവ് ആവശ്യപ്പെട്ടിട്ടുണ്ട്.
പല ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിലേക്കോ ഇന്ത്യയിലേക്കോ ഉള്ള യാത്രക്കാര്‍ മഞ്ഞപ്പനി പോലുള്ള രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവയ്പ് നടത്തിയതായി തെളിവ് സമര്‍പ്പിക്കേണ്ടതുണ്ട്. പാസ്പോര്‍ട്ടുകളില്‍ നിന്നാണ് പേര് വന്നതെങ്കിലും പല വാക്‌സിന്‍ പാസ്പോര്‍ട്ടുകളും ഡിജിറ്റല്‍ രേഖകളായാണ് വിഭാവനം ചെയ്തിട്ടുള്ളത്. കൊവിഡിനെതിരെ യാത്രക്കാരന് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ സുരക്ഷിതമാണെന്നതിനുള്ള തെളിവായി അതിനെ കണക്കാക്കുന്നു. ചില രാജ്യങ്ങള്‍ ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ മറികടക്കാന്‍ വാക്‌സിനേഷന്റെ തെളിവുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ വാക്സിനേഷൻ പാസ്പോർട്ട് രേഖകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.
ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ലണ്ടന്‍, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്ന് യുണൈറ്റഡ്, ജെറ്റ്ബ്ലൂ, ലുഫ്താന്‍സ, സ്വിസ് ഇന്റര്‍നാഷണല്‍, വിര്‍ജിന്‍ അറ്റ്ലാന്റിക് എന്നിവയുടെ തിരഞ്ഞെടുത്ത വിമാനങ്ങളില്‍ പരിശോധനയ്ക്കായി യാത്രക്കാര്‍ കോമണ്‍പാസ് ഉപയോഗിക്കുന്നുണ്ട്. അതിനുമുമ്പ്, ലണ്ടന്‍, ന്യൂയോര്‍ക്ക്, ഹോങ്കോങ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളില്‍ ഇതിനുള്ള ട്രയലുകള്‍ നടത്തിയിരുന്നു.വളരെ ലളിതമായി സ്മാര്‍ട്ട്‌ഫോണില്‍ വരെ ലഭിക്കുന്ന രീതിയിൽ ഡിജിറ്റല്‍ രേഖയായി വാക്‌സിന്‍പാസ്‌പോര്‍ട്ട് ലഭ്യമാക്കും. ഇത് പ്രന്റ്ഔട്ട് എടുത്ത് വിമാനയാത്രക്കിടെ ബോഡി പാസ് പോലെ ഉപയോഗിക്കാം. ഇത്തരത്തില്‍ ശേഖരിക്കുന്ന രേഖകള്‍ ഹാക്ക് ചെയ്യപ്പെടാതെ സുരക്ഷിതമാക്കുക എന്നതാണ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുള്ള വെല്ലുവിളി. വിസ ചട്ടങ്ങളില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വരുത്ത മാറ്റങ്ങളാണ് യാത്രക്കാര്‍ ഉറ്റുനോക്കുന്നത്.