ന്യൂഡൽഹി: ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടന്ന സംഭവത്തിൽ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ. രണ്ടു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ജൽശക്തി മന്ത്രാലയം സെക്രട്ടറിക്കുമാണ് നോട്ടീസ് നൽകിയത്.
പ്രശ്നത്തിൽ സ്വീകരിച്ച നടപടികളെ കുറിച്ച് നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് കൈമാറാനും കമ്മീഷൻ നിർദേശിച്ചു. മൃതദേഹങ്ങൾ ഗംഗയിൽ തള്ളുന്നത് ദേശീയ ജൽ ശക്തി മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമായാണെന്ന് കമ്മീഷൻ കണ്ടെത്തി. ഗംഗയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ തള്ളുകയാണെന്നും ഇതിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് ലഭിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെടൽ.